ഉറക്കത്തിനിടെ പത്തുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു സ്വർണ്ണ കമ്മൽ ഊരിയെടുത്ത ശേഷം ഉപേക്ഷിച്ചു

Friday 17 May 2024 2:05 AM IST

പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഉറങ്ങുകയായിരുന്നപത്തുവയസുകാരിയെ അജ്ഞാതൻ എടുത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കി. കുട്ടിയുടെ കമ്മലുകൾ ഊരിയെടുത്ത അക്രമിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ ഒരു വീട്ടിൽ എത്തിയതോടെയാണ് പുറംലോകം സംഭവമറിഞ്ഞത്. അക്രമിയെ കണ്ടെത്താൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ഞാണിക്കടവ് ഗല്ലി റോഡിന് സമീപത്തുള്ള വീട്ടിൽ വല്ല്യച്ഛനൊപ്പമായിരുന്നു രാത്രി കിടന്നിരുന്നത്. മാതാപിതാക്കൾ മറ്റോരു മുറിയിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ നാലരയോടെ വല്യച്ഛൻ പശുവിനെ കറക്കുന്നതിനായി പുറത്തിറങ്ങിയ സമയത്താണ് പെൺകുട്ടിയെ അക്രമി ചുമന്നുകൊണ്ടുപോയത്. വീടിന്റെ പിൻവാതിൽ വഴി കൊണ്ടുപോകുമ്പോൾ ചെറുക്കാൻ ശ്രമിച്ചെങ്കിലും കഴുത്തുഞെരിച്ചു കൊല്ലുമെന്ന് ഈയാൾ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. വീട്ടിൽ നിന്ന് അരക്കിലോമീറ്ററോളം ദൂരെ വയൽ കടത്തി കൊണ്ടുപോയാണ് അക്രമി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.അക്രമി കമ്മലുമായി സ്ഥലംവിട്ട ശേഷം പെൺകുട്ടി സമീപത്തെ വീട്ടിൽ എത്തുകയായിരുന്നു.

കുട്ടിയുടെ വസ്ത്രങ്ങൾ കീറിയതായി കണ്ടതിനെ തുടർന്നാണ് പീഡനം നടന്നതായി സംശയമുയർന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി പി.ബിജോയി, ഡിവൈ.എസ്.പി വിനോദ്, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദ് എന്നിവർ സംഭവസ്ഥലത്തെത്തി . കാസർകോട് നിന്ന് ഡോഗ് സ്ക്വാഡും തെളിവെടുപ്പിനെത്തി. തൊട്ടടുത്തുള്ള വീടുകളിലെ സി.സി.ടി.വികളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി മലയാളം സംസാരിക്കുന്നതായാണ് പെൺകുട്ടി നൽകിയ സൂചന. ബഹളം വെച്ചാൽ കൊന്നുകളയുമെന്ന് മലയാളത്തിലാണ് ഭീഷണിപ്പെടുത്തിയത്.

Advertisement
Advertisement