മണാലിയിൽ യുവതിയെ കൊന്ന് മൃതദേഹം ബാഗിലാക്കി

Saturday 18 May 2024 1:29 AM IST

മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിലായി. ഹരിയാന പൽവാൽ സ്വദേശി വിനോദാണ് (23) പിടിയിലായത്. കുടുങ്ങുമെന്ന സംശയത്തിൽ ബാഗ് ഒരു ടാക്സി കാറിനുള്ളിൽ വച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹരിയാന സ്വദേശി വിനോദ് കുമാർ ശീതൽ എന്ന യുവതിക്കൊപ്പം രണ്ട് ദിവസത്തേക്ക് മണാലി ഗോമ്പ റോഡിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മുറി ഒഴിയാൻ നേരം വിനോദ് മാത്രമാണ് റിസപ്ഷനിലെത്തിയത്. ടാക്സിയും ബുക്ക് ചെയ്തു. എന്നാൽ യുവതി ഒപ്പമില്ലാത്തതും കൈയിലുണ്ടായിരുന്ന വലിയ ബാഗും ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചു. കൂടെയുണ്ടായിരുന്ന യുവതി എവിടെയെന്ന് ചോദിച്ചപ്പോൾ അവർ ലേയിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ മറുപടി.
സംശയം തോന്നിയപ്പോൾ വിവരം പൊലീസിൽ അറിയിച്ചു. ജീവനക്കാരുടെ സംസാരം കേട്ട പ്രതി ബാഗ് ടാക്സിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിനോദിനായി തെരച്ചിൽ തുടങ്ങി. ഹോട്ടൽ ബുക്കിംഗ് ശീതളിന്റെ പേരിലായിരുന്നതിനാൽ ഇയാളുടെ തിരിച്ചറിയൽ രേഖകളോ ഫോട്ടോയോ ആദ്യം ലഭിച്ചില്ലെങ്കിലും മണിക്കൂറുകൾക്കകം വിനോദിനെ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ശീതളും പ്രതിയും തമ്മിൽ ഓൺലൈൻ വഴി പരിചയപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. മൂന്നുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മുമ്പും ഇവർ മണാലിയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സംഭവദിവസം ഇരുവരും ഹോട്ടൽമുറിയിൽ വച്ച് വാക്കുതർക്കമുണ്ടായെന്നും തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമികനിഗമനം.

മദ്ധ്യപ്രദേശ് ഭോപ്പാൽ സ്വദേശിയാണ് ശീതൾ. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

Advertisement
Advertisement