മരണമുഖമായി പുളിന്തറ വളവ്

Tuesday 21 May 2024 12:29 AM IST

കടുത്തുരുത്തി : മിനുങ്ങി കിടക്കുന്ന കോട്ടയം - എറണാകുളം റോഡിലൂടെ മിന്നൽവേഗത്തിൽ വരുന്നവർ മാഞ്ഞൂർ പുളിന്തറവളവിനെ ഒന്ന് കരുതിയിരിക്കണം. ഒരുനിമിഷത്തെ അശ്രദ്ധമതി നിങ്ങളുടെ ജീവനെടുക്കാൻ. കഴിഞ്ഞ 5 വർഷത്തിനിടെ പത്തിലധികം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. എന്നിട്ടും പ്രഖ്യാപനത്തിനപ്പുറം വളവ് നിവർത്താൻ അധികൃതർ താത്പര്യം കാട്ടുന്നില്ല. റോഡ് ആധുനിക നിലവാരത്തിൽ പണിതതു മുതൽ അപകടങ്ങൾ തുടർക്കഥയാണ്. വളവ് നിവർത്തണമെന്നാവശ്യത്തിന് 25 വർഷം പഴക്കമുണ്ട്. രണ്ടാഴ്ചയ്ക്കിടെ 5 അപകടങ്ങളും, കഴിഞ്ഞ വർഷം 60 ഓളം ചെറുതും വലുതുമായ അപകടങ്ങളും ഉണ്ടായി. ഇരുദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് പരസ്പരം കാണുന്നത്. പെട്ടെന്ന് അപകട മേഖലയല്ലെന്ന് തോന്നിപ്പിക്കുന്ന ഇതുവഴി അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. അപകടങ്ങൾ പെരുകിയതോടെ മോൻസ് ജോസഫ് എം.എൽ.എയ്ക്കും മന്ത്രിമാരടക്കമുള്ളവർക്കും നാട്ടുകാർ നിവേദനം നൽകി കാത്തിരിക്കുകയാണ്. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

മുന്നറിയിപ്പ് ബോർഡും, ഹമ്പുകളുമില്ല

മുന്നറിയിപ്പ് ബോർഡുകളും ഹമ്പുകളും സ്ഥാപിക്കാത്തതാണ് അപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്നാണ് ആക്ഷേപം. വേഗനിയന്ത്രണ സംവിധാനവുമില്ല. അപകടത്തിൽപ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. വളവ് വീശി വരുന്ന ഇരുചക്രവാഹനങ്ങൾ റോഡിന് മദ്ധ്യഭാഗത്തോട് ചേർന്ന് എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്. ആദ്യമായി ഇതുവഴി യാത്ര ചെയ്യുന്നവർ‌ക്ക് അപകടം പതിയിരിക്കുന്നത് തിരിച്ചറിയാനാകില്ല. വളവിൽ വാഹനങ്ങൾ നിയന്ത്രണം വിടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

സൂക്ഷിക്കണം ഇവിടെയും

ആപ്പാഞ്ചിറ പെട്രോൾ പമ്പ് വളവ്

കാണക്കാരി പള്ളി വളവ്

മാഞ്ഞൂർ സ്‌കൂൾ വളവ്

സിലോൺ കവല വളവ്

മുട്ടുചിറ ഇടുക്കമറ്റം വളവ്

വരിക്കാംകുന്ന് വളവ്‌

ഓരോ രാത്രിയിലും വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ടു ഭീതിയോടെയാണ് ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേൽക്കുന്നത്. അപകടങ്ങൾ കണ്ട് മടുത്തു. വളവിനോട് ചേർന്നു നിർമ്മിച്ച വീട്ടിലേക്കുള്ള ഗേറ്റ് സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റിനിർമ്മിച്ചു.
-ജോസ് പുതിയിടം, റിട്ട.അദ്ധ്യാപകൻ

Advertisement
Advertisement