പൊഴിമുഖത്തെ മണൽനീക്കൽ: ഫണ്ട് അനുമതി വൈകുന്നു
ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴിമുഖത്തെ മണൽ നീക്കംചെയ്യാനുള്ള പദ്ധതിക്ക് ഫണ്ട് അനുവദിക്കാൻ വൈകിയാൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖല വെള്ളത്തിൽ മുങ്ങിത്താഴും. പൊഴിമുഖത്ത് ചാൽവെട്ടുന്നതിന് മണൽ നീക്കംചെയ്യാൻ അളവെടുത്ത് ഒന്നര ആഴ്ചക്കു മുമ്പ് 30ലക്ഷം രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനിയർക്ക് അനുമതിക്കായി കൈമാറിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിൽ പദ്ധതിക്ക് അംഗീകാരം ഇന്നലെ വൈകിട്ട് വരെ നൽകിയില്ല. അനുമതി ലഭിച്ചാൽ മൂന്ന് ദിവസത്തെ കാലാവധിയിൽ അടിയന്തര ടെണ്ടർ നടത്തണം. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിലെ അധികജലമാണ് തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് ഒഴുക്കുന്നത്. മുൻ വർഷങ്ങളിൽ മേയ് മാസത്തിൽ ടെണ്ടർ നടപടികൾ നടത്തി ചാൽ വെട്ടി വെയ്ക്കുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പൊഴിമുറിക്കുന്ന ജോലികൾ ജലസേചനവകുപ്പ് നേരിട്ടല്ലായിരുന്നു നടത്തിയിരുന്നത്. ചവറ കെ.എം.എം.എൽ വഴിയായിരുന്നു.