അഞ്ചാം ഘട്ട വോട്ടിംഗ് 57ശതമാനം പോളിംഗ്

Tuesday 21 May 2024 1:06 AM IST

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്നലെ നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 57.47 ശതമാനം പോളിംഗ്. പശ്ചിമ ബംഗാളിലെ ചെറിയ സംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

73 ശതമാനം രേഖപ്പെടുത്തിയ ബംഗാളിലാണ് കൂടുതൽ പോളിംഗ്. കുറഞ്ഞ പോളിംഗ് മഹാരാഷ്‌ട്രയിൽ, 48.88 ശതമാന. ബീഹാർ (52.60%), ജമ്മു കാശ്മീർ (ബാരാമുള്ള- 54.49%), ജാർഖണ്ഡ് (63%), ഉത്തർപ്രദേശ് (57.79%), ലഡാക്ക് (67.15%) എന്നിങ്ങനെ മറ്റിടങ്ങളിലെ പോളിംഗ്. 35 നിയമസഭാ മണ്ഡലങ്ങളിലേക്കും അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്ന ഒഡീഷയിൽ 60.72ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു

റായ്ബറേലിയിൽ

തങ്ങി രാഹുൽ

വോട്ടെടുപ്പ് ദിനത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി റായ്ബറേലിയിൽ തങ്ങി. രാവിലെ അദ്ദേഹം റായ്ബറേലിയിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു. തുടർന്ന് രാഹുൽ വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു. രാഹുലിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയ പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് ദിനത്തിൽ മണ്ഡലത്തിൽ തുടർന്നു.

ഡൽഹിയിൽ

ബി.ജെ.പി യോഗം

വോട്ടെടുപ്പ് പുരോഗമിക്കവെ ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ആസ്ഥാനത്ത് യോഗം ചേർന്നു. അഞ്ചാം ഘട്ടത്തിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യാനും ശേഷിക്കുന്ന ഘട്ടങ്ങളിലെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുമാണ് യോഗം ചേർന്നത്.

വോട്ടു ചെയ്‌ത്

താരങ്ങൾ

മുംബയ് നഗരത്തിലെ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ ബോളിവുഡ് താരങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു. അക്ഷയ് കുമാർ,രൺബീർ കപൂർ,രൺവീർ സിംഗ്,ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ, അനിൽ കപൂർ,ആമിർ ഖാൻ തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി. വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും മുംബയിൽ വോട്ടു ചെയ്‌തു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ബി.എസ്.പി നേതാവ് മായാവതിയും ലഖ്‌നൗവിൽ വോട്ട് രേഖപ്പെടുത്തി.

ബംഗാളിൽ നിന്ന്

പരാതികൾ

പശ്ചിമ ബംഗാളിൽ നിന്ന് നിരവധി പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. മൂന്ന് പ്രവർത്തകരെ ബി.ജെ.പി ഗുണ്ടകൾ മർദ്ദിച്ചതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബരാക്പൂരിലെ തൃണമൂൽ സ്ഥാനാർത്ഥി പാർത്ഥ ഭൗമിക്ക് ഞായറാഴ്ച രാത്രി വോട്ടിനായി പണം വിതരണം ചെയ്തുവെന്ന് ബി.ജെ.പി എംപിയും സ്ഥാനാർത്ഥിയുമായ അർജുൻ സിംഗ് ആരോപിച്ചു.

വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയ നിരവധി പരാതികളും വന്നു.

അതേസമയം, വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയുടെ സഹോദരന് വോട്ട് ചെയ്യാനായില്ല. ഹൗറ മണ്ഡലത്തിലായിരുന്നു ബബുൻ ബാനർജി വോട്ട് ചെയ്യണ്ടിയിരുന്നത്.

ബബുൻ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ തന്രെ പേരില്ലെന്ന് അറിഞ്ഞതെന്നാണ് റിപ്പോർട്ട്.

മുംബയിലെ സിയോണിൽ വോട്ടർ സ്ളിപ്പ് വിതരണത്തെ ചൊല്ലി ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. പോളിംഗ് കേന്ദ്രത്തിന് 100 മീറ്റർ അകലെ കോൺഗ്രസ് പ്രവർത്തകർ വോട്ടർമാർക്ക് സ്ലിപ്പുകൾ നൽകിയന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. ഇതേ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

Advertisement
Advertisement