ബി.ജെ.പിക്ക് എട്ടു തവണ വോട്ട്: പതിനാറുകാരൻ അറസ്റ്റിൽ

Tuesday 21 May 2024 1:15 AM IST

റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

ലക്നൗ: ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാര‍ൻ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകൻ രജൻ സിംഗാണ് പിടിയിലായത്. നാലാം ഘട്ടത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്തുന്ന വോട്ടറുടെ സെൽഫി വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനിൽ റീപോളിംഗ് നടത്താൻ ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്തു. പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും അച്ചടക്ക നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയെന്നും റിൻവ വ്യക്തമാക്കി.

ഫറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി രജ്പുത്തിന് വോട്ടുചെയ്യുന്നതാണ്

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസും എസ്.പി. അദ്ധ്യക്ഷൻ അഖിലേഷ് യാദവും വീഡിയോ എക്സിൽ പങ്കുവച്ചിരുന്നു.

സർക്കാർ സംവിധാനത്തിൽ സമ്മർദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു.

വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറും വ്യക്തമാക്കി.

Advertisement
Advertisement