ജയറാം വധം : രണ്ട് പ്രതികൾക്ക് ജീവപര്യന്തം

Wednesday 22 May 2024 2:17 AM IST

മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസിൽ ചിങ്ങോലി 11ാം വാർഡിൽ തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ(36), ചിങ്ങോലി ഏഴാം വാർഡിൽ കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെ ജീവപര്യന്തം തടവിനും ഓരോ ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മാവേലിക്കര അഡിഷണൽ ജില്ലാ സെഷൻസ് കോടതി (3) ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ മാതാവിന് നൽകണം. അല്ലെങ്കിൽ 2 വർഷം അധികം തടവ് അനുഭവിക്കണം.

2020 ജൂലായ് 19ന് രാത്രി 7.30ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിന് വടക്കുള്ള ബേക്കറിക്ക് മുന്നിലായിരുന്നു കൊലപാതകം. ഇവിടെ നിൽക്കുകയായിരുന്ന ജയറാമിനെ ബൈക്കിലെത്തിയ ഹരികൃഷ്ണൻ കത്തികൊണ്ട് ഇടതുതുടയിൽ കുത്തിയെന്നും രണ്ടാം പ്രതി കലേഷ് കൊലപാതകത്തിലും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാനും ഹരികൃഷ്ണനെ സഹായിച്ചെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.

Advertisement
Advertisement