കോടതികളുടെ ഇരട്ട പ്രഹരം സിസോദിയക്ക് ജാമ്യം ഇല്ല ; കസ്റ്റഡി 31 വരെ നീട്ടി
ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതി തള്ളി. രണ്ടാംതവണയാണ് ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിക്കുന്നത്.
അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ സിസോദിയയുടെ ജുഡിഷ്യൽ കസ്റ്രഡി മേയ് 31 വരെ നീട്ടി. റൗസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജയുടേതാണ് നടപടി. തീഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലാണ് സിസോദിയയെ ഹാജരാക്കിയത്. 2023 മാർച്ച് 9നാണ് ഇ.ഡി കേസിൽ സിസോദിയയുടെ അറസ്റ്ര് രേഖപ്പെടുത്തിയത്.
കള്ളപ്പണക്കേസിൽ സിസോദിയയുടെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ ചൂണ്ടിക്കാട്ടി. ജനാധിപത്യ തത്വങ്ങളെ വഞ്ചിച്ചു. കോഴ ഇടപാടുകൾക്ക് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് തെളിവുകളും നശിപ്പിച്ചു. ഡൽഹി സർക്കാരിൽ സുപ്രധാനപദവി വഹിച്ച സിസോദിയ അതീവ സ്വാധീനമുള്ള വ്യക്തിയാണ്. അതിനാൽ ജാമ്യം നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്ര് ചെയ്തത്.
കവിതയുടെ കുറ്റപത്രം : 31ന് തീരുമാനം
ബി.ആർ.എസ് നേതാവ് കെ.കവിതയ്ക്കെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കണമോയെന്നതിൽ റൗസ് അവന്യൂ കോടതി 31ന് ഉത്തരവ് പറയും. കവിതയെ വിചാരണ ചെയ്യാനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് ഇ.ഡി അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ആംആദ്മി പാർട്ടി എന്നിവരെ പ്രതികളാക്കിയ ഇ.ഡി കുറ്രപത്രം മേയ് 28ന് പരിഗണിക്കാനും വിചാരണക്കോടതി തീരുമാനിച്ചു.
ഷായ്ക്ക് മോദിയുടെ പിൻഗാമി
ആണെന്ന ധാർഷ്ട്യം: കേജ്രിവാൾ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിൻഗാമിയാണെന്ന ധാർഷ്ട്യമാണെന്നും എന്നാൽ ജൂൺ നാലിന് ഫലം വരുമ്പോൾ അദ്ദേഹം നിരാശപ്പെടേണ്ടി വരുമെന്നും ആം ആദ്മിപാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. കേജ്രിവാളിനും രാഹുൽ ഗാന്ധിക്കും ഇന്ത്യയിലേക്കാൾ പാക്കിസ്ഥാനിലാണ് പിന്തുണയെന്ന അമിത് ഷായുടെ ഡൽഹി റാലിയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേജ്രിവാൾ. ഷാ ഡൽഹിയിലെത്തി രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് കേജ്രിവാൾ ചൂണ്ടിക്കാട്ടി. ആ റാലിയിൽ ആകെ 500 പേരാണ് പങ്കെടുത്തത്. ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നവർ പാക്കിസ്ഥാനികളാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ ജയിപ്പിച്ച ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങൾ പാക്കിസ്ഥാനികളാണോ? ഞങ്ങൾക്ക് സ്നേഹവും വിശ്വാസവും നൽകിയ ഗുജറാത്തിലെയും ഗോവയിലെയും ഉത്തർപ്രദേശിലെയും അസമിലെയും മദ്ധ്യപ്രദേശിലെയും ജനങ്ങൾ പാക്കിസ്ഥാനികളാണോ?
പ്രധാനമന്ത്രി നരേന്ദ്രമോദി പിൻഗാമിയായി തിരഞ്ഞെടുത്തതിന്റെ ധാർഷ്ട്യമാണ് അമിത് ഷായ്ക്ക്. അതിന്റെ പേരിൽ ആളുകളെ അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഷാ ഇതുവരെ പ്രധാനമന്ത്രി മോദിയായിട്ടില്ല. പക്ഷേ നിങ്ങൾ വളരെ അഹങ്കാരിയായി മാറിയിരിക്കുന്നു. ഈ മനോഭാവം ഉപേക്ഷിക്കുക. ജൂൺ 4ന് ജനങ്ങൾ ബി.ജെ.പിയെ പുറത്താക്കും. താങ്കൾ പ്രധാനമന്ത്രിയാകില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പിന് ശേഷം നടന്ന സർവെയിൽ കേന്ദ്രത്തിൽ 'ഇന്ത്യ' മുന്നണി സർക്കാർ രൂപീകരിക്കുമെന്നാണ് പറയുന്നതെന്നും കേജ്രിവാൾ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ പ്രസ്താവന നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കേജ്രിവാൾ ആക്രമിച്ചു.
യോഗി ജി ഡൽഹിയിൽ വന്ന് എന്നെ അധിക്ഷേപിച്ചു. താങ്കളുടെ ശത്രുക്കൾ സ്വന്തം പാർട്ടിയിലാണെന്നും അദ്ദേഹം പറഞ്ഞു.