മോദിയുടെ റാലികളിൽ കരിങ്കൊടി കാണിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കുമെന്ന് കർഷക സംഘടനകൾ. ലുധിയാനയിലെ കിസാൻമസ്ദൂർ മഹാപഞ്ചായത്തിലാണ് പ്രഖ്യാപനം. മോദിയുടെ സന്ദർശനത്തെ സമാധാനപരമായി എതിർക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് റാലികളിലും പൊതുസമ്മേളന വേദികളിലും മോദി എത്തുമ്പോൾ കരിങ്കൊടി കാണിക്കും. എല്ലാ കർഷക സംഘടനകളുടെയും ആത്യന്തികമായ ആവശ്യം ഒന്നുതന്നെയാണ്. അതിനാൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കും.
2021 ഡിസംബർ ഒമ്പതിന് നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ എല്ലാവരെയും ഏകോപിപ്പിച്ച് ഐക്യ പ്രതിഷേധം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് രമീന്ദർ സിംഗ് പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് പട്യാലയിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രണീത് കൗറിന്റെ റാലിയിൽ മോദി പങ്കെടുക്കും. വെള്ളിയാഴ്ച ജലന്ധറിലെയും ഗുരുദാസ്പൂരിലെയും റാലികളിൽ പങ്കെടുക്കും.