റോഡിന് സ്ഥലം നൽകിയില്ല, വീട്ടുകാരെ പൂട്ടിയിട്ട് മതിലും ഗേറ്റും പൊളിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ പരാതി

Thursday 23 May 2024 10:08 AM IST

കണ്ണൂർ: റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. കണ്ണൂർ മാങ്ങാട്ടിടത്താണ് സംഭവം. വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം. കൂളിക്കടവിലെ ഹാജിറ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുള്ള റോഡരികിലാണ് ഹാജിറയുടെ വീട്. സ്ഥലത്ത് റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിനായി സ്ഥലം വിട്ടുനൽകിയില്ലെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. അർദ്ധരാത്രി മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്ദം കേട്ട് ഉണർന്നെങ്കിലും പുറത്തിറങ്ങാൻ സാധിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു.

വീട്ടിലെ മൂന്ന് ഗ്രില്ലും കമ്പി കഷ്‌ണം ഉപയോഗിച്ച് പൂട്ടിയിട്ടിരുന്നു. കിണറിന് മുകളിലുള്ള ഗ്രിൽ വരെ അഴിച്ചുമാറ്റി പുറത്തേക്കുള്ള വഴികളെല്ലാം അടച്ചു. മതിലും ഗേറ്റും പൂർണമായും തകർത്ത നിലയിലായിരുന്നു. റോഡ് വീതി കൂട്ടാൻ നേരത്തേ സ്ഥലം വിട്ടുനൽകിയതാണെന്നും കൂടുതൽ നൽകാനാകില്ലെന്നും ഹാജിറ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിൽ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിപ്പെട്ടു.

തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, റോഡ് വിഷയം പാർട്ടി ഇടപെട്ട് ഹാജിറയുമായി സംസാരിച്ചിരുന്നുവെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. എന്നാൽ, അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് വിശദീകരണം.

സിപിഎമ്മിനെതിരെ പരാതിയുമായി പത്തനംതിട്ടയിലെ കുടുംബശ്രീ ഹോട്ടൽ സംരംഭകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഎം മുഖപത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ സംരംഭകരെ ഡിടിപിസി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായാണ് പരാതി. വനിതാ സംരംഭകരാണ് സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയത്. എന്നാൽ, ഇവരുടെ ആരോപണം ഡിടിപിസി തള്ളി.

ഹോട്ടൽ ജീവനക്കാരായ ആറ് വനിതകളും പത്രത്തിന്റെ വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. ഇവരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകുകയും ചെയ്‌തിരുന്നു. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് വനിതാ സംരംഭകരുടെ ആരോപണം.

എന്നാൽ, പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്‌നം വന്നു. ഇതോടെ നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകൾക്ക് നൽകുകയായിരുന്നു എന്നാണ് വിഷയത്തിൽ ഡിടിപിസിയുടെ വിശദീകരണം.