യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി പീഡനം, ഒടുവിൽ പ്രതിയും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി

Friday 24 May 2024 9:51 AM IST

കൊല്ലം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. സൂഹൃത്തുക്കൾക്കൊപ്പം കൂട്ടബലാത്സംഗം ചെയ്ത ആദിനാട് സ്വദേശി ഷാൽ കൃഷ്‌ണനാണ് (38) അറസ്റ്റിലായത്. വധശ്രമമടക്കമുളള കേസിലെ പ്രതിയാണ് ഇയാൾ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പളളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

യുവതി അറിയാതെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി രണ്ട് സുഹൃത്തുക്കളെയും കൂട്ടി രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂവരും ചേർന്ന് മർദ്ദിച്ച് കൂട്ടബലാത്സംഗം ചെയ്തതായും പൊലീസ് അറിയിച്ചു. ഷാൽ കൃഷ്ണയോടൊപ്പമുണ്ടായിരുന്ന രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്‌, അബ്കാരി കേസുകളിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.

കരുനാഗപ്പള്ളി എ സി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്തും നഗ്നചിത്രങ്ങൾ കാണിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം പാലോട് യുവതിയെ പീഡിപ്പിച്ച കേസിൽ 43കാരനെ പൊലീസ് അറസ്​റ്റ് ചെയ്തു. പാലോട് മടത്തറ സ്വദേശിയായ സജീവാണ് അറസ്​റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാലോട് പൊലീസ് പ്രതിയെ അറസ്​റ്റ് ചെയ്തത്. പാലോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തത്. സജീവ് യുവതിയെ വിവാഹവാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പ്രതി നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നൽകി. ഇവർ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിട്ടുണ്ട്.

Advertisement
Advertisement