കണ്ണപ്പന്റെ കാളഹസ്തി
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ റെനിഗുണ്ട റെയിൽവേ സ്റ്റേഷനു തൊട്ടടുത്താണ് ബസ് സ്റ്റാൻഡ്. അവിടേക്ക് വച്ചുപിടിച്ച് നടക്കുമ്പോൾ ഒറ്റ ലക്ഷ്യമേ മനസിലുണ്ടായിരുന്നുള്ളൂ: ശ്രീകാളഹസ്തിയിലെത്തണം! കുട്ടിക്കാലത്ത് വായിച്ച കണ്ണപ്പൻ എന്ന വേടന്റെ കഥയാണ് മനസു നിറയെ.
ബസുകൾ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് അനൗൺസ്മെന്റ് വാഹനങ്ങളുടെ തിരക്ക്. സ്റ്രാൻഡിൽ വാഹനങ്ങളെ നിരീക്ഷിച്ച് യാത്രക്കാരെ കയറ്രി വിസിലടിച്ചുവിടാൻ ഒരു ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥൻ മാത്രം. പഠിച്ചുവച്ച തെലുങ്കിൽത്തന്നെ ചോദിച്ചു. ''ഇക്കുട നുച്ചി കാളഹസ്തിക്കു ബസു ഉണ്ടാ?""മറുപടി ഉടനെത്തി: ''ഇപ്പുടു വസ്തുണ്ടി.'' ബസ് ഇപ്പോൾത്തന്നെ വരുമെന്ന്. അടുത്തു വന്ന രണ്ടു ബസിൽ ചോദിച്ചപ്പോൾ രണ്ടും തിരുപ്പതിക്ക്. അടുത്ത ബസ് കാളഹസ്തി വഴി പോകുന്നത്. വലിയ തിരക്കില്ല. സീറ്റുറപ്പിച്ചു. ഞാനും ഫോട്ടോഗ്രാഫറുമുണ്ട്. രണ്ടു ടിക്കറ്റ്- 60 രൂപ. കണ്ടക്ടർ വിസിലടിച്ചു. ബസ് ഓടിത്തുടങ്ങിയപ്പോൾ കണ്ണപ്പൻ വേടന്റെ കഥ അമർ ചിത്രകഥയിലെന്ന പോലെ പിന്നെയും മനസിൽ തെളിയുന്നു.
ശിവഭക്തനായ കണ്ണപ്പൻ. ശിവന് മാംസം നിവേദിച്ച കണ്ണപ്പൻ. ഭഗവാന്റെ കാഴ്ചയ്ക്കായി സ്വന്തം കണ്ണ് ചൂഴ്ന്നെടുത്ത തീവ്രഭക്തനായ കണ്ണപ്പൻ! ആന്ധ്രാപ്രദേശിലെ ഉതുക്കുരുവിൽ രാജാ നാഗവ്യാധയുടെയും ഭാര്യ ഉടുപ്പുരയുടെയും മകനായാണ് കണ്ണപ്പൻ ജനിച്ചത്. വ്യാധ എന്നാൽ വേട്ടക്കാരൻ. ഒരിക്കൽ കാട്ടിൽ നായാടി നടന്ന കണ്ണപ്പൻ ഒരു ശിവലിംഗം കണ്ടെത്തി. വിധിപ്രകാരം ആരാധന എങ്ങനെ വേണമെന്നൊന്നും കണ്ണപ്പന് അറിയില്ല. ശിവലിംഗം വൃത്തിയാക്കണം, പൂക്കളും നിവേദ്യവും അർപ്പിക്കണം. കൈയിൽ വില്ലും അമ്പും മറ്റ് ആയുധങ്ങളുമല്ലാതെ ഒന്നുമില്ല.
പല്ലവന്മാരുടെ ക്ഷേത്രം
അഞ്ചാം നൂറ്റാണ്ടിൽ പല്ലവ രാജാക്കന്മാരുടെ കാലത്താണ് ശ്രീകാളഹസ്തി ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ ക്ഷേത്രം പുനർനിർമിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായരുടെ കാലത്താണ് ക്ഷേത്രം ഇന്നു കാണുന്ന വിധത്തിൽ മോടികൂട്ടിയത്.
അഭിഷേകം, ആരാധന
കണ്ണപ്പൻ അടുത്തുള്ള സ്വർണ്ണമുഖി നദിയിൽ മുങ്ങി വായിൽ വെള്ളം നിറച്ചു. കാട്ടിൽ നിന്ന് കൈനിറയെ പൂക്കൾ ശേഖരിച്ചു. വായിൽ നിറച്ച വെള്ളംകൊണ്ട് അഭിഷേകം. കാട്ടുപൂക്കൾ കൊണ്ട് ശിവലിംഗം അലങ്കരിച്ചു. നിവേദ്യം? ഒരു മൃഗത്തെ വേട്ടയാടി കൊന്ന് പാകം ചെയ്തു സമർപ്പിച്ചു! അല്പം കഴിഞ്ഞെത്തിയ പൂജാരി ശിവലിംഗത്തിനു മുന്നിൽ മാംസനിവേദ്യം കണ്ട് ഞെട്ടി. എല്ലാം തൂത്തുതുടച്ച് വൃത്തിയാക്കി. അടുത്ത ദിവസവും കണ്ണപ്പനെത്തി. അഭിഷേകവും അലങ്കാരവും നിവേദ്യവും തലേന്നത്തേതു പോലെ!
ഒരു ദിവസം ശിവലിംഗത്തിലെ കണ്ണിൽ നിന്ന് ചോരവാർന്നൊഴുകുന്നതു കണ്ട പൂജാരി ഭയന്നോടി. ആ ചോര തടയാൻ കണ്ണപ്പൻ പലതും ചെയ്തിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കാട്ടുകമ്പുകൊണ്ട് സ്വന്തം കണ്ണുകളിലൊന്ന് ചൂഴ്ന്നെടുത്ത് ശിവലിംഗത്തിലെ കണ്ണിന്റെ സ്ഥാനത്ത് സമർപ്പിച്ചു! രക്തം നിലച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത കണ്ണിൽ നിന്നും ചോര ഒഴുകിത്തുടങ്ങി. അടുത്ത കണ്ണു കൂടി ചൂഴ്ന്നെടുത്തുവയ്ക്കാൻ തന്നെ കണ്ണപ്പൻ തീരുമാനിച്ചു. പക്ഷേ, ആ കണ്ണെടുക്കുമ്പോൾ പൂർണമായും അന്ധനാകുന്ന താൻ, ശിവലിംഗത്തിൽ എവിടെയാണ് കണ്ണ് പിടിപ്പിക്കേണ്ടതെന്ന് എങ്ങനെ അറിയും?
കണ്ണപ്പൻ കാൽകൊണ്ട് ശിവലിംഗത്തിൽ അടയാളമുണ്ടാക്കി. കണ്ണു ചൂഴ്ന്നെടുക്കാനൊരുങ്ങുമ്പോൾ മഹാശിവൻ പ്രത്യക്ഷനായി തടഞ്ഞുവെന്നും, കണ്ണപ്പന് മോക്ഷം നൽകിയെന്നുമാണ് ഐതിഹ്യം. ശിവപുരാണത്തിൽ നിന്നെടുത്തതാണ് ഈ കഥ. പുരാണത്തിൽ അർജ്ജുനന്റെ പുനർജന്മമാണ് കണ്ണപ്പൻ. എന്തുകൊണ്ട് അർജ്ജുനൻ കണ്ണപ്പനായി ജനിച്ചുവെന്നതിന് ഉത്തരവും പുരാണത്തിലുണ്ട്. ശിവനിൽ നിന്ന് പാശുപതാസ്ത്രം നേടാൻ അർജ്ജുനൻ വനത്തിൽ തപസു ചെയ്യുന്ന കാലം. ശിവപാർവതിമാർ വേടരുടെ വേഷത്തിൽ അവിടെയെത്തി. അപ്പോൾ മൂക എന്ന അസുരൻ കാട്ടുപന്നിയുടെ വേഷത്തിൽ പാഞ്ഞെത്തി. ശിവനും അർജ്ജുനനും അതിനു നേരെ അമ്പെയ്തു!
അർജ്ജുനന്റെ അഹങ്കാരം
ഒരേസമയം രണ്ടു ശരങ്ങളും തറച്ചുകയറിയാണ് മൂകാസുരൻ മൃതിയായത്. എന്നാൽ ആരാണ് മൂകയെ കൊന്നത് എന്നതിനെച്ചൊല്ലി തർക്കമായി. വേടനായി നിൽക്കുന്നത് ശിവനാണെന്നു മനസിലാക്കാതെ അർജ്ജുനൻ വെല്ലുവിളിക്കുന്നു. പോരിന്റെ ഒരു ഘട്ടത്തിൽ താനാരെന്ന് ശിവൻ വെളിപ്പെടുത്തുകയും അർജ്ജുനനെ അഭിനന്ദിച്ച് പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്യുന്നു. അതോടെ അഹങ്കാരിയായി മാറിയ അർജ്ജുനൻ അതു കാരണമാണ് കലിയുഗത്തിൽ വേടനായി ജനിച്ചതെന്ന് പുരാണം പറയുന്നു.
അറുപത്തിമൂന്ന് നായനാർമാരിൽ പത്താമത്തെ ആളാണ് കണ്ണപ്പ. കണ്ണപ്പസ്വാമി അല്ലെങ്കിൽ കണ്ണപ്പ നായനാർ എന്ന പേരിലാണ് അദ്ദേഹം ഇന്നും സ്മരിക്കപ്പെടുന്നത്. ആറു മുതൽ എട്ടു നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശൈവ സന്യാസിമാരാണ് നായനാർമാർ.
സ്വർണ്ണമുഖി നദിയുടെ പാലം കടന്ന് ബസ് നിന്നു. കാളഹസ്തിയെന്ന് കണ്ടക്ടർ നീട്ടി വിളിച്ചു. അവിടെയിറങ്ങുമ്പോൾ ആദ്യം നോക്കിയത് നദിയിലേക്കായിരുന്നു. കടുത്ത വേനലിൽ വല്ലാതെ മെലിഞ്ഞു പോയിട്ടുണ്ടെങ്കിലും അവിടെ നിന്ന് ക്ഷേത്രത്തിലേക്കു നോക്കുമ്പോൾ ഒരു പ്രത്യേക ഭംഗി. ക്ഷേത്രഗോപുരത്തിനു മുകളിലൂടെ ഒരു മല കാണാം. അവിടെ ശിവപാർവതിമാരുടെ വലിയ ശില്പം.
രാവിലെ ഒൻപതായിട്ടേയുള്ളൂ. ശരീരം പൊള്ളിക്കാൻ പാകത്തിലാണ് സൂര്യകിരണങ്ങൾ പതിക്കുന്നത്. ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ക്ഷേത്രഗോപുരം. തൂവെള്ള നിറം. ഉഷ്ണകാലമായതുകൊണ്ടാകണം, ക്ഷേത്രനടയിൽത്തന്നെ മോരിൻവെള്ളം കിട്ടും. അകത്തേക്കു കടക്കുംമുമ്പ് സെക്യൂരിറ്റി ജീവനക്കാരി പറഞ്ഞു: മൊബൈൽ ഫോണിന് പ്രവേശനമില്ല. കൗണ്ടറിൽ ഏല്പിച്ച് രസീതു വാങ്ങി.
ശില്പചാരുതയുടെ അകത്തളം
അകത്തേക്കു കടക്കുമ്പോൾ തുടങ്ങുന്നു, വിസ്മയ നിമിഷങ്ങൾ. ദേവന്മാരുടെയും ദേവതമാരുടെയും അപൂർവ ചിത്രങ്ങൾ. ഗോപുരങ്ങൾക്കും കൽമണ്ഡപങ്ങൾക്കും കൊത്തുപണിയുടെ അദ്ഭുതപ്പെടുത്തുന്ന അഴകു സമ്മാനിച്ച പൂർവകാല കലാകാരന്മാരെ മനസുകൊണ്ട് നമിച്ചു. ഉപദേവന്മാരെ തൊഴുതു തുടങ്ങിയപ്പോൾത്തന്നെ മനസും ശരീരവും തണുത്തതു പോലെ. സർപ്പവിഗ്രഹങ്ങളും നവഗ്രഹ വിഗ്രഹങ്ങളും. രാഹു, കേതു പൂജയ്ക്ക് പ്രശസ്തമാണ് ശ്രീകാളഹസ്തി. ദോഷ പരിഹാര പൂജയ്ക്കായി ഒരു മണ്ഡപത്തിൽ രണ്ടുവരിയായി ഭക്തർ ഇരിപ്പുണ്ട്. പൂജാരി മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കുന്നു. പൂജ ചെയ്യേണ്ടത് ഭക്തർ തന്നെയാണ്. നമഃ ശിവായ മന്ത്രങ്ങളുടെ മുഴക്കം കൂടി.
പ്രാധന ശ്രീകോവിലിലേക്കു കടക്കാൻ ക്യൂ ഉണ്ട്. വിവിധ ഭാഷകളിലാണ് പ്രാർത്ഥനകൾ. ഭഗവാനു മുന്നിലെത്തുമ്പോൾ 'മുന്നോട്ടു നീങ്ങിപ്പോകൂ" എന്നു പറഞ്ഞ് ആരും തള്ളിനീക്കുന്നില്ല. മനസുനിറഞ്ഞ് പ്രാർത്ഥിക്കാനുള്ള സ്ഥലം അവിടെയുണ്ട്. മിഴിയിലും മനസിലും അദ്ഭുതം വിടരും. പ്രാർത്ഥിച്ച് ഇറങ്ങിയപ്പോൾ 'നന്നായി പ്രാർത്ഥിച്ചോ" എന്ന് ക്ഷേത്ര ജീവനക്കാരന്റെ ചോദ്യം. ഒരിക്കൽക്കൂടി തിരികെപ്പോയി ശ്രീകോവിൽ നടയിൽ നിന്നു. യാത്രാക്ഷീണമൊക്കെ എപ്പോഴേ പോയിരുന്നു. ശരീരത്തിലേക്ക് ഒരു ഊർജ്ജം നിറയുകയായിരുന്നു. ശ്രീകോവിലിനുള്ള ചൈതന്യത്തെക്കുറിച്ച് അറിഞ്ഞത് അതിനു ശേഷമായിരുന്നു.
പരമേശ്വരനും വായുലിംഗവും
പഞ്ചഭൂതങ്ങളിൽ ഒന്നായ വായുവിന്റെ ഭാവത്തിലാണ് ഇവിടെ പരമേശ്വരനെ ആരാധിക്കുന്നത്. പടിഞ്ഞാറോട്ട് ദർശനം ചെയ്തിരിക്കുന്ന വായുലിംഗമാണ് പ്രധാന പ്രതിഷ്ഠ. ശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം ശിവലിംഗത്തിൽ ഒരു ആനയുടെയും ചുവട്ടിലായി ചിലന്തിയുടെയും പിറകുവശായി സർപ്പത്തിന്റെയും രൂപങ്ങൾ. ശ്രീ (ചിലന്തി), കാള (സർപ്പം) ഹസ്തി (ആന) എന്നിങ്ങനെയാണ് ക്ഷേത്രനാമത്തിന്റെ ഉദ്ഭവമത്രേ. ഇതു സംബന്ധിച്ച് മറ്റ് ഐതിഹ്യങ്ങളുണ്ട്.
സ്വയംഭൂവായ ഇവിടത്തെ ശിവലിംഗത്തിൽ പൂജാരി പോലും സ്പർശിക്കാറില്ല. അഭിഷേകം മറ്റൊരു വിഗ്രഹത്തിലാണ്. വായു കടക്കാത്ത ശ്രീകോവിലിൽ ഒരു വിളക്കിന്റെ നാളം എപ്പോഴും ഇളകിക്കൊണ്ടിരിക്കും!
ക്ഷേത്രത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോൾ, കൊടിമരത്തിലേക്കു നോക്കാൻ മറക്കരുതെന്ന് നാട്ടിലെ സുഹൃത്തു പറഞ്ഞത് ഓർമ്മ വന്നു. അത്രമേൽ വിസ്മയകരമാണ് ശ്രീകാളഹസ്തിയിലെ കൊടിമരം. സ്വർണ്ണം പൂശിയ കൊടിമരത്തിൽ ആന, ചിലന്തി, സർപ്പം, കണ്ണപ്പസ്വാമി എന്നിവരുടെ രൂപങ്ങൾ കൊത്തുപണിയായി ചേർത്തിരിക്കുന്നു. മുകളിലേക്കു നോക്കുമ്പോൾ പകുതി ഭാഗത്തിനപ്പുറം കാണാനാകില്ല. അവിടം മറച്ചിരിക്കുന്നു. കൊടിമരത്തോടു ചേർന്ന് ഒറ്റക്കല്ലിൽ തീർത്ത കരിങ്കൽ സ്തൂപത്തിനുമുണ്ട് സവിശേഷ ഭംഗി.
പാർവതി ദേവി, പാതാള ഗണപതി
ഭഗവാനെ ദർശിച്ചു കഴിഞ്ഞാൽ അടുത്ത ക്യൂ പാർവതിദേവിയെ തൊഴാനാണ്. ദേവി കുടിയിരിക്കുന്നത് പ്രത്യേക ശ്രീകോവിലിലാണ്. 'ജ്ഞാനപ്രസുനാംബികാദേവി" എന്നാണ് ദേവി ഇവിടെ അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ വടക്കേ ഗോപുര ഭാഗത്തായി പാതാള ഗണപതി ക്ഷേത്രമുണ്ട്.
ഗുഹയ്ക്കുള്ളിൽ മുപ്പത്തിയഞ്ച് അടി താഴ്ചയിലാണ് ഗണേശ വിഗ്രഹം. ഇടുങ്ങിയ ഇരുപത്തഞ്ചോളം പടികൾ ഇറങ്ങിച്ചെന്നാൽ വിഘ്നേശ്വരനെ തൊഴാം. പാതാള ഗണപതിയെ വണങ്ങിയ ശേഷം ശ്രീകാളഹസ്തീശ്വരനെ വണങ്ങുന്നതാണ് ഉത്തമം.
ദക്ഷിണാമൂർത്തി, നടരാജമൂർത്തി, കാശി വിശ്വനാഥൻ, സൂര്യനാരായണൻ, സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ ക്ഷേത്രവും ഇവിടെയുണ്ട്. പുറത്തേക്കു നടക്കുമ്പോൾ വഴി തെറ്റി. രാഹു- കേതു പൂജയ്ക്കായി കാത്തു നിൽക്കുന്നവരെ കണ്ടു. ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ അപഹാരകാലത്തും ശ്രീകാളഹസ്തീശ്വരനെ ദർശിക്കുന്നത് ദോഷശമനം ഉണ്ടാക്കുമെന്നാണ് വിശ്വാസം. രാഹു കേതു ദോഷ പരിഹാര പൂജയാണ് പ്രധാനം. ഒരു മണിക്കൂർ വരെ നീളുന്ന പൂജയാണ്.
വ്രതശുദ്ധിയോടെ വേണം പൂജയിൽ പങ്കെടുക്കുന്നവർ എത്തേണ്ടത്. കാളസർപ്പ ദോഷശമനത്തിനും ഈ പൂജ ഉത്തമമാണത്രേ. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെ നട തുറന്നിരിക്കും. ഗ്രഹണങ്ങളൊന്നും ദർശനത്തിന് വിഘ്നം വരുത്തുന്നില്ല. സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണ സമയത്തും ക്ഷേത്രം തുറന്നു തന്നെയിരിക്കും. ശിവരാത്രി മഹോത്സവമാണ് പ്രധാന ഉത്സവം. വഴി തെറ്റിയെങ്കിലും മറ്റൊരു വഴി തുറക്കുന്നിടത്തേക്കാണ് എത്തിയത്. കണ്ണപ്പ സ്വാമിയുടെ മലയിലേക്കു പോകാനുള്ള വഴി.
ക്ഷേത്രത്തിനു പുറത്തു കടന്നു. ഒരു ചായ കുടിച്ചു. ആന്ധ്രയിലെ ചായ നമ്മുടെ ചായയുമായി താരതമ്യം ചെയ്താൽ അരച്ചായയാണ്. അവിടെ നിന്ന് മലയുടെ മുകളിലേക്കു നോക്കി. എങ്ങനെ പോകാമെന്ന് കടക്കാരനോടു ചോദിച്ചപ്പോൾ, മറ്റൊരു ഗോപുരം ചൂണ്ടി അതു വഴിയാണെന്ന് മറുപടി. അവിടെ നിന്ന മറ്റൊരാൾ ഒരു മുന്നറിയിപ്പു തന്നു, തമിഴിൽ: 'ചപ്പൽ പോട്ട് പോ സ്വാമി, ഇല്ലാനാ കാൽ എരിഞ്ചിടും!" ഒരു കുപ്പി വെള്ളവും വാങ്ങി, ഗോപുരം കടന്ന് നടന്നു.
അയാൾ പറഞ്ഞത് ശരിയാണ്. ചെരിപ്പില്ലാതെ മലകയറാൻ ശ്രമിച്ചവർ കാൽ പൊള്ളി തിരിച്ച് ഓടിവരുന്നതാണ് ആദ്യം കണ്ടത്. മലയിലേക്കുള്ള വഴി കോൺക്രീറ്റ് പടികളാക്കി പണിതിരിക്കുകയാണ്. ഇലച്ചില്ലയുടെ നിഴൽ പോലുമില്ല. ചവിട്ടിക്കയറുക തന്നെ. ഉയരത്തിലേക്ക് എത്തുമ്പോഴും താഴെ ക്ഷേത്രത്തിന്റെ ഭംഗി ഏറിവന്നു. ഇടയ്ക്കു നിന്ന്, കാളഹസ്തി ക്ഷേത്രത്തിന്റേയും പട്ടണത്തിന്റെയും ദൃശ്യം ആസ്വദിക്കാൻ സൗകര്യമുണ്ട്. ക്ഷേത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ കാണാൻ കഴിയാത്ത കൊടിമരത്തിന്റെ അഗ്രം മലമുകളിലേക്കു പോകുമ്പോൾ കാണാം.
പടിക്കെട്ടുകൾ അവസാനിക്കാറാകുമ്പോൾ ഓം നമഃശിവായ മന്ത്രം മുഴങ്ങുന്നു. കണ്ണപ്പസ്വാമി ക്ഷേത്രം എത്തി. മന്ത്രവും താന്ത്രിക വിധികളും പഠിക്കാതെ ശിവനെ ആരാധിച്ച വേടൻ. ഇറച്ചി നിവേദിച്ച വേടനിലൂടെ, ഭഗവൽപ്രീതിക്കും മോക്ഷത്തിനും ബ്രാഹ്മണവിധി പ്രകാരമുള്ള മാർഗം മാത്രമല്ല ഉള്ളതെന്നു തെളിയിച്ച മനുഷ്യൻ. അവിടെ കുമ്പിട്ട് കുറച്ചുകൂടി മുകളിലേക്കു കയറിയാൽ ശിവപാർവതീ ശില്പം അടുത്തുനിന്ന് കാണാം. ആരുടെയെക്കെയോ പ്രാർത്ഥനകൾ കല്ലിനു മീതെ കല്ലുകളായി അടുങ്ങിയിരിക്കുന്നത് ശില്പത്തിനു മുന്നിലും ചുറ്റിനും കാണാം. പിന്നെ താഴേക്ക്, സ്വർണ്ണമുഖീ തീരത്തേക്ക്.
ക്ഷേത്രത്തിൽ എത്താൻ
തിരുപ്പതിയിൽ നിന്ന് 37.2 കിലോമീറ്ററാണ് ദൂരം. അവിടെ നിന്ന് ബസും ട്രെയിനും ലഭിക്കും. റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ അവിടെ നിന്ന് ബസ്, ഓട്ടോ, ടാക്സിയുണ്ട്. ശ്രീകാളഹസ്തിയിൽ റെയിൽവേ സ്റ്റേഷനുണ്ടെങ്കിലും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പില്ല. അവിടെ ഇറങ്ങിയാൽ ഓട്ടോയിൽ ക്ഷേത്രത്തിലെത്താം. തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് 24.6 കിലോമീറ്റർ ദൂരം.