മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു
കോട്ടയം : മിമിക്രി താരവും സിനിമ - സീരിയിൽ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ സോമരാജ് നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാന്റം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ബാംബു ബോയ്സ്, ചാക്കോ രണ്ടാമൻ, ഇലകൾ പച്ച പൂക്കൾ മഞ്ഞ, അണ്ണൻ തമ്പി, ആനന്ദഭൈരവി, കിസാൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചു. കോട്ടയം നസീർ, നസീർ സംക്രാന്തി, വി.ഡി.രാജപ്പൻ എന്നിവർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. ചാനൽ ഷോകളിലും സജീവമായിരുന്നു. ആറുമാസം മുൻപ് പക്ഷാഘാതം വന്നതോടെയാണ് ഇടവേളയെടുത്തത്. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: ശാന്തമ്മ. മക്കൾ: ശാരിക (നഴ്സിംഗ് ഓഫീസർ, ശ്രീചിത്ര), രാധിക (ദുബായ്), ദേവിക (ഇസാഫ് ബാങ്ക്). മരുമക്കൾ : ബീബീഷ് കുട്ടി (ഗവ. സിറ്റി ഹൈസ്‌കൂൾ, തിരുവനന്തപുരം), ഹരീഷ് മോഹൻ (സ്റ്റുഡയോ, റാന്നി), ജിനു ജോസ് (മാന്തുരുത്തി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ.