പൊലീസിനെ കണ്ടതും ഒരാള്‍ ഇറങ്ങി ഓടി, തൊണ്ടി സഹിതം പിടികൂടി

Friday 24 May 2024 8:50 PM IST

വയനാട്: പൊലീസിന്റെ പരിശോധന കണ്ടതും സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെയും കൂട്ടാളിയേയും കഞ്ചാവ് കേസില്‍ പിടികൂടി പൊലീസ്. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഈ സമയത്താണ് സ്‌കൂട്ടറില്‍ പ്രതികളായ അരീക്കോട് കാവുംപുറത്ത് സ്വദേശി ഷൈന്‍ എബ്രഹാം (31), എടക്കാപറമ്പ് സ്വദേശി അജീഷ് (44) എന്നിവര്‍ അതുവഴി സ്‌കൂട്ടറില്‍ എത്തിയത്. ഇവരുടെ കൈവശം 2.140 കിലോ കഞ്ചാവും ഉണ്ടായിരുന്നു.

പൊലീസിന്റെ പരിശോധന നടക്കുന്നത് കണ്ട അജീഷ് സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഒാടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിശോധനയുടെ ഭാഗമായി പൊലീസ് വാഹനത്തിന് കൈകാണിച്ച് നിര്‍ത്തിയതും അജീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് സംശയം തോന്നിയ പൊലീസ് വാഹനം വിശദമായി പരിശോധിച്ചത്.

അജീഷിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്ത് വില്‍പന നടത്തുന്നതിനായി കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നാണ് അജീഷും ഷൈനും കഞ്ചാവ് വാങ്ങിയത്. എസ്.ഐ എച്ച്. ഷാജഹാന്‍, സീനിയര്‍ സിപിഒ കെ.കെ. അജീഷ്, സി.പി.ഒമാരായ കെ.കെ. അജീഷ്, തോമസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മേയ് 14 മുതല്‍ തുടങ്ങിയ പൊലീസിന്റെ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 702 പേരെ പരിശോധിച്ചു. 91 കേസുകളിലായി 92 പേരെ പിടികൂടി. 7.185 ഗ്രാം എംഡിഎംഎയും, 2.576 കിലോ ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 81 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പൊലീസ് വിവിധ കേസുകളിലായി പിടിച്ചെടുത്തിട്ടുള്ളത്.

Advertisement
Advertisement