ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം ഭാര്യയുടെ വയറ് കീറിയ ആൾക്ക് ജീവപര്യന്തം

Saturday 25 May 2024 2:14 AM IST

ലക്‌നൗ: ഗർഭസ്ഥ ശിശു ആൺകുട്ടിയാണോ എന്നറിയാൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബദാവുൻ സ്വദേശി 46കാരനായ പന്നാലാൽ എന്നയാളെയാണ് അ‍ഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സൗരഭ് സക്സേന ശിക്ഷിച്ചത്.

2020 സെപ്‌തംബറിലായിരുന്നു സംഭവം. എട്ട് മാസം പ്രായമുള്ള അനിത ദേവി എന്ന സ്ത്രീയുടെ വയറാണ് കത്തികൊണ്ട് കീറിയത്. ദമ്പതികൾക്ക് അഞ്ച് പെൺകുട്ടികളുണ്ട്. ആൺകുട്ടി വേണമെന്നാവശ്യപ്പെട്ട് അനിതയെ പന്നാലാൽ നിരന്തരം മർദ്ദിച്ചിരുന്നു. ആൺകുഞ്ഞിനായി രണ്ടാം വിവാഹം കഴിക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. വയറുകീറി കുട്ടി ആണോ പെണ്ണോയെന്ന് പരിശോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനെതിരെ അനിത പ്രതികരിച്ചതോടെ പ്രതി അരിവാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അനിത ഇറങ്ങി ഓടിയതോടെ പിന്നാലെ ചെന്ന പ്രതി ബലമായി അവരുടെ വയറുകീറി.

അനിതയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ ആന്തരാവയവങ്ങൾ പുറത്തുവന്നിരുന്നു. അനിതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗർഭത്തിലുണ്ടായിരുന്ന ആൺകുഞ്ഞിനെ രക്ഷിക്കാനായില്ല.

സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 2021ൽ കുറ്റപത്രം സമർപ്പിച്ചു. അബദ്ധം പറ്റിയതാണെന്നായിരുന്നു പ്രതി ആദ്യം വാദിച്ചതെങ്കിലും ഭാര്യയുടെ മൊഴികൾ കേസിൽ നിർണായകമായി. പ്രതിക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനിതയുടെ സഹോദരി പ്രതികരിച്ചു.

Advertisement
Advertisement