ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയം, ബന്ധുവിനെ ദാരുണമായി കൊലപ്പെടുത്തി; പ്രതി ഒളിവിൽ

Sunday 26 May 2024 11:41 AM IST

കോട്ടയം: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ബന്ധുവിനെ കൊലപ്പെടുത്തി ഭർത്താവ്. ചെങ്ങളം സ്വദേശിയായ രഞ്ജിത്താണ്(40) കൊല്ലപ്പെട്ടത്. വടവാതൂർ സ്വദേശി അജേഷാണ് രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.

രഞ്ജിത്ത് റിജോയോടൊപ്പം ഇന്നലെ വടവാതൂർ കുരിശിന് സമീപം ബസിറങ്ങി. ഇവർ മുന്നോട്ട് നടന്നുപോയപ്പോൾ വഴിയിൽ ഒളിച്ചിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു. റിജോയെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അജേഷ് രഞ്ജിത്തിനെ വെട്ടിയത്. ഇതിനിടെ റിജോ അടുത്തുളള ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു.

വെട്ടേറ്റ് നിലത്തുവീണ രഞ്ജിത്തിനെ അജേഷ് വീണ്ടും ആക്രമിച്ചു. സംഭവം കണ്ട് നാട്ടുകാർ ബഹളം വച്ച് ഓടിക്കൂടിയതോടെയാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന് നാട്ടുകാർ രഞ്ജിത്തിനെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിജോ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ കുറേ നാളുകളായി അജേഷിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയ്ക്ക് നാട്ടിലെ പലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വഴക്കുണ്ടാക്കിയിരുന്നതായും മണർക്കാട് പൊലീസ് അറിയിച്ചു. ഇതേ മാനസികാവസ്ഥയിലാണ് പ്രതി കഴിഞ്ഞ ദിവസവും ആക്രമണം നടത്തിയതെന്നാണ് വിവരം. അജേഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭർത്താവാണ് രഞ്ജിത്ത്. സംശയരോഗത്തെ തുടർന്നുളള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജേഷിനായി കാഞ്ഞിരപ്പളളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിവരികയാണ്.

Advertisement
Advertisement