മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

Monday 27 May 2024 1:20 AM IST

കോട്ടയം: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൈപ്പുഴ വില്ലേജിൽ ഗാന്ധിനഗർ നിരച്ചിറ വീട്ടിൽ മുട്ടൻ ജോസ് എന്നു വിളിക്കുന്ന ജോസ് (56) സുഹൃത്തായ അപ്പോളോയെ തന്റെ വീടിന്റെ കാർപോർച്ചിൽ വെച്ച് പട്ടികക്കഷണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സ്ഥിരമായി ജോസിന്റെ വീട്ടിൽ വെച്ച് മദ്യപിക്കാറുണ്ടായിരുന്നു. കൊലയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് അപ്പോളോയും പ്രതിയും മദ്യപിക്കുകയും അപ്പോളോ പ്രതിയുടെ വീടിന്റെ ജനൽ ഗ്ലാസ് തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ജോസ് അപ്പോളോയെ വീട്ടിലിരുന്നു മദ്യപിക്കാൻ ക്ഷണിക്കുകയും അങ്ങനെ വീട്ടിലെത്തിയ അപ്പോളോയെ ജോസ് മുൻവൈരാഗ്യം മൂലം കൊലപ്പെടുത്തുകയുമായിരുന്നു. 2016 ജൂൺ 22ന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവും വിധിച്ചു. അഡീഷണൽ ജില്ലാ കോടതി 2 (സ്‌പെഷ്യൽ) ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിറിൾ തോമസ് പാറപ്പുറം ഹാജരായി.

Advertisement
Advertisement