തീപിടിത്തങ്ങൾ കൂടുന്നു, വേണം മുൻകരുതലുകൾ

Monday 27 May 2024 1:18 AM IST

മുംബയ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വൻ തീപിടുത്തങ്ങൾ വർദ്ധിക്കുന്നു. ഡൽഹിയിലും ഗുജറാത്തിലും ഉണ്ടായ തീപിടിത്തത്തിൽ 43 പേരാണ് മരിച്ചത്.

ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കിൽ 2016 നും 2020 നും ഇടയിൽ തീപിടിത്തത്തിൽ പ്രതിദിനം 35 പേരെങ്കിലും മരിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 243 (ഡബ്ല്യു) ചില കാര്യങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്.

നിർമ്മാണങ്ങൾ,​ അറ്റകുറ്റപ്പണി, അഗ്നി സുരക്ഷ എന്നിവയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന 2016ലെ നാഷണൽ ബിൽഡിംഗ് കോഡ് ഒഫ് ഇന്ത്യയും (ഫയർ ആൻഡ് ലൈഫ് സേഫ്റ്റി) നിലനിൽക്കുന്നു. ഇത് എല്ലാ സംസ്ഥാനങ്ങളും ബിൽഡിംഗ് ബൈലോകളിൽ ഉൾപ്പെടുത്തണം.

ദേശീയ ദുരന്ത നിവാരണ അതോറിട്ടി ആശുപത്രികൾ പോലെയുള്ള പൊതു കെട്ടിടങ്ങൾക്ക് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പഠനമനുസരിച്ച്, നഗരങ്ങളിൽ കൃത്യമായ ആസൂത്രണമില്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് വൻ തീപിടിത്തങ്ങൾക്ക് കാരണം. ബിൽഡിംഗ് ബൈലോകളും ആസൂത്രണ ചട്ടങ്ങളും പാലിക്കാത്ത അനധികൃത നിർമ്മാണങ്ങൾ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു.

ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക്

 2021-22ൽ 3,375 തീപിടിത്തം ( ഷോർട്ട് സർക്കീറ്റ്)​

 2019ൽ മരണം - 330 (വാണിജ്യ സ്ഥാപനങ്ങളിൽ)​

 2019ൽ പാർപ്പിടങ്ങളിലെ തീപിടിത്തത്തിൽ 6,329 മരണം

 2016 - 2020 കാലത്ത് ദിവസം ശരാശരി 35 മരണം

 2016ൽ 16,​900 മരണം

 2020ൽ 9,110 മരണം

മഹാരാഷ്ട്ര,​ ഗുജറാത്ത്

രാജ്യത്തെ തീപിടുത്ത മരണങ്ങളിൽ 30 ശതമാനവും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. ഷോർട്ട് സർക്കീറ്റ്, ഗ്യാസ് സിലിണ്ടർ / സ്റ്റൗ പൊട്ടിത്തെറിക്കൽ, അശ്രദ്ധ എന്നിവ പ്രധാന കാരണങ്ങൾ. വേനൽക്കാലത്ത് കൂടുതൽ അപകടങ്ങളും തീപിടിത്തത്താലാണ്. 2014 - 2018ൽ 83,872 തീപിടിത്തം ഉണ്ടായി.

ശ്രദ്ധിക്കണം

 തീപിടിത്തത്തിൽ ആളുകൾ പരിഭ്രാന്തരാകുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാണ്. എങ്ങനെ പെരുമാറണമെന്ന് അവബോധം നൽകണം

 അഗ്നിശമന ഉപകരണം കൈകാര്യം ചെയ്യാൻ എല്ലാവരും പഠിക്കണം.

 വലിയ കെട്ടിടങ്ങളിൽ ഫയർ അലാറം ഓൺ ചെയ്യണം

തീ അണയ്ക്കലും സാധനങ്ങൾ മാറ്റലും അല്ല, സ്വയ രക്ഷയാണ് പ്രധാനം.

 വീട്ടിൽ തീ പിടിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കരുത്.

 അപകടസമയത്ത് ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക

പുറത്തിറങ്ങാനായാൽ 101ൽ വിളിക്കുക.

ആളുകളുടെ സഹായം അഭ്യർത്ഥിക്കുക

 കുടുങ്ങിക്കിടക്കുന്നവർക്ക് ഒച്ചവച്ച് നിർദ്ദേശങ്ങൾ നൽകരുത്, പരിഭ്രാന്തി കൂട്ടും

 പുക മൂടിയാൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം

 വൈദ്യുത കമ്പികളോ ഷോർട്ട് സർക്കീറ്റോ ആണെങ്കിൽ വെള്ളത്തിൽ തൊടരുത്

 ഫയർ അലാറം, സ്‌മോക്ക് ഡിറ്റക്ടർ, ജലസ്രോതസ്സുകൾ, രാസവസ്തുക്കൾ തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുക

 പൊള്ളലേറ്റാൽ ചുണ്ണാമ്പ്, മഞ്ഞൾ, ടൂത്ത് പേസ്റ്റ് എന്നിവ പുരട്ടരുത്

പരിമിതികൾ,​ ചെയ്യേണ്ടത്

 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം

 ആധുനിക ഉപകരണങ്ങൾ വേണം

ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന്റെ അഭാവം

ഫണ്ടിന്റെ കുറവ് അഗ്നിശമന സാങ്കേതിക പുരോഗതിക്ക് തടസം

 അഗ്നി സുരക്ഷാ ഓഡിറ്റുകളുടെ അവ്യക്തമായ വ്യവസ്ഥകളും കർശനമായ നിയമങ്ങളുടെ അഭാവവും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു

ഫയർ സേഫ്റ്റി ഓഡിറ്റ് നിർബന്ധമാക്കണം

ഓഡിറ്റുകൾ ചട്ടപ്രകാരം നടക്കുന്നില്ലെങ്കിൽ കനത്ത പിഴ ഈടാക്കണം

അനുഭവങ്ങൾ ഉൾക്കൊണ്ട് അപകട സാദ്ധ്യത മുന്നിൽ കാണണം

മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

കെട്ടിട പെർമിറ്റുകൾ, ലൈസൻസുകൾ, അംഗീകാരങ്ങൾ, എൻ.ഒ.സികൾ അനുവദിക്കാനും പുതുക്കാനും കർശന പരിശോധന

ആധുനിക അഗ്നിശമന ഉപകരണങ്ങൾ ദുരന്തങ്ങൾ കുറയ്ക്കും

Advertisement
Advertisement