38 വർഷത്തിനുശേഷം രജനിയും സത്യരാജും
നീണ്ട 38 വർഷത്തിനുശേഷം രജനികാന്തും സത്യരാജും ഒരുമിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. രജനിയും സത്യരാജും സുഹൃത്തുക്കളായാണ് എത്തുന്നത്. കെ. ബാലചന്ദർ സംവിധാനം ചെയ്ത 1975 ൽ റിലീസ് ചെയ്ത കമൽഹാസൻ നായകനായ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമാലോകത്ത് എത്തുന്നത്. 1978ൽ കമൽഹാസൻ നായകനായ സട്ടം എൻ കൈയിൽ എന്ന ചിത്രത്തിൽ ചെറിയ വേഷം അവതരിപ്പിച്ചാണ് സതര്യരാജിന്റെ അരങ്ങേറ്റം . വില്ലൻ വേഷത്തിൽനിന്ന് നായകനായി മാറിയതാണ് സത്യരാജിന്റെ വെള്ളിത്തിര കഥ. തമ്പിക്ക് എന്ത ഊരു, മൂൺട്രു മുഖം, പായുംപുലി, നാൻ സിഗപ്പ് മനിതൻ, മിസ്റ്റർ ഭാരത് എന്നിവയാണ് രജനിയും സത്യരാജും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ. ഷങ്കർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ശിവജിയിൽ വില്ലനായി സത്യരാജിനെ പരിഗണിച്ചെങ്കിലും നടന്നില്ല. അതേസമയം സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന കൂലിയിൽ വില്ലൻ സ്വഭാവം കലർന്ന നായക വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജൂൺ 6ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.