16 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. 5 പേർ പിടിയിൽ
വിഴിഞ്ഞം: 16 വയസുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഐ ഫോൺ കവർന്ന സംഭവത്തിൽ ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ 5 പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ കണ്ണങ്കോട് കിഴക്കേക്കര പുത്തൻ വീട്ടിൽ നിന്ന് കോട്ടുകാൽ വേട്ടക്കളം ചാനൽ റോഡ് കരയിൽ അയണികുറ്റിവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങളായ ആസിഫ് എന്ന മുഹമ്മദ് അസൻ(20), ഷാഹിദ് എന്ന മുഹമ്മദ് ഹുസൈൻ (20), മാറനല്ലൂർ കണ്ടല ചിറിക്കോട് തലനിര പുത്തൻ വീട്ടിൽ ഹാജ എന്നു വിളിക്കുന്ന മുഹമ്മദ് ഹാജ(18),ബാലരാമപുരം തലയിൽ പുത്രക്കാട് കോളനിയിൽ ഷെഹിൻ (19),ബാലരാമപുരം റസൽപുരം, കുഴിവിള കുളത്തിൽ വീട്ടിൽ ധനുഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25നായിരുന്നു സംഭവം. ഉച്ചക്കട സ്വദേശിയായ 16കാരനെ പുളിങ്കുടിക്കു സമീപം വച്ച് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബാലരാമപുരം റെയിൽവേ സ്റ്റേഷനടുത്തുവച്ച് മർദ്ദിച്ചവശനാക്കിയശേഷം ഐഫോൺ തട്ടിയെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നു രണ്ട് ബൈക്കുകളും മൊബൈൽ ഫോണും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി വിഴിഞ്ഞം എസ്.ഐ. ജെ.പി. അരുൺകുമാർ പറഞ്ഞു. പിടിയിലായവർ മാറനല്ലൂർ, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.