റാഫയിൽ ഈജിപ്ഷ്യൻ സൈനികൻ കൊല്ലപ്പെട്ടു
ടെൽ അവീവ്: റാഫ അതിർത്തിക്ക് സമീപം ഇസ്രയേൽ സൈനികരും ഈജിപ്ജ്യൻ സേനയും നടത്തിയ വെടിവെയ്പിൽ ഈജിപ്ജ്യൻ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രയേൽ സേനയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണം ആരംഭിച്ചതായി ഈജിപ്ഷ്യൻ സേന അറിയിച്ചു. അതേസമയം ഗാസാ നിവാസികൾക്ക് കാനഡയിലേക്ക് വിസ നൽകുമെന്ന് കാനഡ അറിയിച്ചു. 5000 പേർക്കാണ് വിസ നൽകുക. കൂടാതെ ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണങ്ങൾ വിഷമത്തിലാഴ്ത്തിയെന്നും കൂട്ടിച്ചേർത്തു. ഗാസയിൽനിന്ന് പുറത്ത് കടക്കുന്നത്ത് പ്രയാസമാണെന്നും എന്നാൽ സ്ഥിതി എപ്പോൾ വേണമെങ്കിലും മാറുമെന്നും ആസ്ഥി മാറുന്നതനുസരിച്ച് കൂടുതൽ ആളുകളെ സഹായിക്കാൻ തങ്ങൾ തയാറാണെന്നും മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. 448 ഗാസക്കാർക്ക് താത്കാലിക വിസ നൽകിയിട്ടുണ്ടെന്നും 41 പേർ ഇതുവരെ കാനഡയിൽ എത്തിയിട്ടുണ്ടെന്നും മില്ലറുടെ വക്താവ് പറഞ്ഞു.
അതിനിടെ,
24 മണിക്കൂറിൽ ഗാസയിൽ 46 പേർ കൊല്ലപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റാഫയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ആശുപത്രികളിലൊന്നായ കുവൈറ്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പൂട്ടി. ഒക്ടോബർ 7 മുതൽ ഗാസയ്ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ കുറഞ്ഞത് 36,096 ഫലസ്തീനികൾ കൊല്ലപ്പെടുകയും 81,136 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ഹമാസിൻ്റെ ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്, ഡസൻ കണക്കിന് ആളുകൾ ഗാസയിൽ ഇപ്പോഴും തടവിലാണുള്ളത്.
റാഫ മിഷൻ പുനരുജ്ജീവിപ്പിക്കാൻ
യൂറോപ്യൻ യൂണിയൻ
നെതന്യാഹുവിനെ വിമർശിച്ച് ബോറെൽ
റാഫയിൽ സിവിലിയൻ ദൗത്യം പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തിങ്കളാഴ്ച തത്വത്തിൽ സമ്മതിച്ചു. അതിന് എല്ലാ രാജ്യത്തിന്റെയും പിന്തുണ വേണമെന്നും വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ പ്രതിമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെഞ്ചമിൻ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കെതിരെ നൽകിയ തെറ്റായ അവകാശവാദങ്ങൾ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി.