മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താനായില്ല
മുണ്ടക്കയം: മണിമലയാറ്റിൽ കാണാതായ കളപ്പുരക്കൽ തിലകൻ (45) ആയി തെരച്ചിൽ രണ്ടാം ദിവസവും തുടർന്നു. ബുധനാഴ്ച രാവിലെ മുതൽ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന്റെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ കോസ്‌വേ പാലം മുതൽ തിരച്ചിൽ നടന്നു. കോട്ടയത്തു നിന്നുള്ള പ്രത്യേക സംഘവും തെരച്ചിലിൽ പങ്കാളികളായി.
ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മക്കൂട്ടം റാപ്പിഡ് റെസ്പോൺസ് ടീമിലെ 11അംഗ ടീം രാവിലെ തന്നെ മണിമലയാറ്റിലിറങ്ങി തെരച്ചിൽ നടത്തി. മണിമലയാറിലെ ഉപ്പു നീറ്റുകയവും, മൂരിക്കയവും അടക്കം ആള്‍ തങ്ങിനിൽക്കാന്‍ സാധ്യതയുളള എല്ലാ പ്രദേശവും ടീം പരിശോധന നടത്തി. രാത്രി വൈകിയും പരിശോധന നടത്തിയിട്ടും ആളെ കണ്ടെത്താനാവാതെ സംഘം തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. പെരുവന്താനം പോലീസും കൊക്കയർ, മുണ്ടക്കയം പഞ്ചായത്ത് അധികൃതരും നാട്ടുകാരും തെരച്ചിലിൽ നേതൃത്വം നൽകുന്നുണ്ട്. ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിൽ തിലകൻ വെള്ളത്തിൽ മുങ്ങുന്നത് കണ്ടതായി ദൃക്സാക്ഷി പറയുന്നു.