പിതാവിൽ കുറ്റം കെട്ടിവയ്ക്കാൻ നോക്കി, വിനയായി

Saturday 01 June 2024 2:01 AM IST

മാവേലിക്കര : രക്ഷപ്പെടാനുള്ള അവസാനശ്രമമാണ് രാജേഷിനെ വെട്ടിലാക്കിയത്. വിചാരണയുടെ അവസാന വേളയിൽ കൊലപാതകം സ്വന്തം അച്ഛന്റെ തലയിൽ ചുമത്താൻ രാജേഷ് നടത്തിയ ശ്രമത്തിന്റെ ഭാഗമായി നടത്തിയ കുറ്റസമ്മതമാണ് വിനയായത്.

വിചാരണയുടെ അവസാന വേളയിൽ പ്രതിയായ രാജേഷിന് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് ചോദിച്ചപ്പോൾ സുനിതയും താനും തമ്മിൽ പ്രണയത്തിലായിരുന്നെന്നും രാത്രി 9 മണിയോടെ സുനിത തന്നെ കാണാൻ വന്നിന്നിരുന്നെന്നും 9.15ഓടെ ഹരിപ്പാടുള്ള ബാറിൽ മദ്യപിക്കാനായി പോയ താൻ തിരികെ എത്തുമ്പോൾ സുനിതയെ കണ്ടില്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. അച്ഛനായ ശിവൻകുട്ടിയോടും അമ്മയായ രാജമ്മയോടും തിരക്കിയപ്പോൾ സുനിത വീട്ടിലേക്ക് പോയെന്ന് പറഞ്ഞുവെന്നും അടുത്ത ദിവസം രാവിലെ 6 മണിയോടെ അച്ഛൻ തന്നെ വിളിച്ചുണർത്തി സുനിത ഇവിടെ തൂങ്ങി മരിച്ചെന്നും മൃതശരീരം തനിക്ക് കുഴപ്പം ഉണ്ടാകാതിരിക്കാൻ ബഥേനിയേൽ വീട്ടിൽ കൊണ്ടിട്ടെന്നും പറഞ്ഞതായുമായിരുന്നു രാജേഷ് കോടതിയിൽ അഡീഷണൽ സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചത്. രാജേഷിന്റെ അച്ഛൻ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു.

തെളിവായി ഷാളും മുടിയും

 ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണ്ണായകമായത് ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ആയിരുന്നു

 രാജേഷിന്റെ വീട്ടിലെ കഴുക്കോലിൽ നിന്നും ശാസ്ത്രീയ പരിശോധനയിൽ സുനിതയുടെ ഷാളിന്റെ ഭാഗങ്ങൾ കണ്ടെത്തി.

മുറിയിൽ നിന്നും ചുരിദാറിലെ ഗിൽറ്റുകൾ, രാജേഷിന്റെ കൈലിയിൽ നിന്നും സുനിതയുടെ മുടി എന്നിവയും ലഭിച്ചു

 പിടിവലിക്കിടെ തെറിച്ചുവീണ കുങ്കുമ ചെപ്പിൽ നിന്നുള്ള കുങ്കുമം രാജേഷിന്റെയും സുനിതയുടെയും കാലിൽ നിന്നും കണ്ടെടുത്തു.

 രാജേഷിന്റെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയുടെ അടിയിൽ നിന്നു കണ്ടെത്തിയ സുനിതയുടെ മൊബൈൽ ഫോണിൽ നിന്നും കുങ്കുമത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു

 സുനിത രാജേഷിന്റെ വീട്ടിലേക്ക് രാത്രി 9 മണിയോടെ കയറിപ്പോകുന്നത് കണ്ടതായി രാജേഷിന്റെ സമീപവാസി പറഞ്ഞതും നിർണായകമായി

Advertisement
Advertisement