ശമ്പളം കിട്ടാത്ത അദ്ധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ അദാലത്ത്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം.സംസ്ഥാനത്തെ സ്കൂളുകളിൽ ശമ്പളം മുടങ്ങിയിട്ടുള്ള അദ്ധ്യാപകരുടെ പ്രശ്നം
പരിഹരിക്കാൻ മൂന്ന് റീജിയണുകളിലായി ഉടൻ അദാലത്തുകൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് മേഖലകളായി തിരിച്ചാകും അദാലത്ത്. പൊതുവിദ്യഭ്യാസ സെക്രട്ടറിയും പ്രധാന ഉദ്യോഗസ്ഥരും അദാലത്തിൽ മന്ത്രിയോടൊപ്പം പങ്കെടുക്കും.കൗമുദി ടി.വിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കാകും പ്രഥമ പരിഗണന. പത്തുവർഷം വരെ
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 13000 ത്തിലധികം അദ്ധ്യാപകർ എയിഡഡ് സ്കൂൾ മേഖലയിൽ മാത്രം ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.മാനേജ്മെന്റ് അനാസ്ഥമൂലം ഇങ്ങനെ സംഭവിക്കാറുണ്ട്. മതിയായ നിയമനരേഖകൾ ഇല്ലാതെ അപ്രൂവൽ കിട്ടാത്തിനാൽ ശമ്പളം ലഭിക്കാത്തവരുണ്ട്.
മുഖ്യമന്ത്രി നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ടു.അങ്ങനെ ഡി.ഇ.ഒ മാരോട് പഠിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഓരോരോ കുറ്റങ്ങൾ കണ്ടെത്തി നിരസിക്കുകയായിരുന്നു.ഇതേത്തുടർന്നാണ് അദാലത്ത് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ലീഗിന്റെ വാദത്തിൽ കഴമ്പില്ല
മലപ്പുറത്ത് പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്ന മുസ്ലിംലീഗിന്റെ വാദത്തിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു.80250 സീറ്റുകൾ ഇപ്പോഴുണ്ട്.ആകെ ലഭിച്ച അപേക്ഷകൾ 74805 മാത്രമാണ്.മുൻ വർഷങ്ങളിലും യഥാക്രമം 5446, 4300 സീറ്റുകൾ ഒഴിഞ്ഞു കിടന്നു. കുട്ടികൾ അവരുടെ പഞ്ചായത്തിൽ തന്നെ ആഗ്രഹിക്കുന്ന വിഷയം പഠിക്കണമെന്നും അല്ലെങ്കിൽ സ്കൂൾ അനുവദിക്കണമെന്നും പറഞ്ഞാൽ പ്രായോഗികമല്ല.ലീഗ് ആ വാദമാണ് ഉന്നയിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മിനിമം മാർക്ക് വേണമെന്നു പറയുന്നത് ഉന്നത പരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകാ
തിരിക്കാനാണ്.അതിൽ പിന്നോട്ടില്ല. ബുക്ക് തുറന്നു വച്ച് പരീക്ഷ എഴുതുന്ന ഓപ്പൺ ബുക്ക് സമ്പ്രദായം ഇവിടെ
പരീക്ഷിക്കാൻ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.അഭിമുഖം യൂ ട്യൂബിൽ ലഭ്യമാണ്.കൗമുദി ടി.വിയിൽ നാളെ രാത്രി എട്ടിന് സംപ്രേഷണം ചെയ്യും.