ഗാന്ധി നിന്ദ നാടിനാകെ അപമാനം : തേറമ്പിൽ
തൃശൂർ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ഇകഴ്ത്തി കാണിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം പിതൃനിന്ദയും, രാജ്യനിന്ദയുമാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. സ്വതന്ത്ര ഭാരതത്തിന്റെ സ്രഷ്ടാവും, മാർഗ്ഗദീപവുമായ മഹാത്മജിയോട് മതതീവ്രവാദികൾക്കുള്ള സമീപനമാണ് മറനീക്കി പുറത്തുവന്നത്. മനുഷ്യ ജീവിതത്തിന്റെ സമസ്ത പ്രശ്‌നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ച മഹാത്മജി എന്ന ഇതിഹാസ പുരുഷൻ വർത്തമാന കാലഘട്ടത്തിന്റെ പ്രതീക്ഷയും, പ്രത്യാശയുമാണ്. ഐൻസ്റ്റീൻ, ബർണാഡ്ഷാ, മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല തുടങ്ങിയവരുടെയൊക്കെ ആരാധനാ പാത്രമായിരുന്നു. മതതീവ്രവാദികളുടെ വെടിയുണ്ടകൾക്ക് ഗാന്ധിജിയെ വധിക്കാൻ കഴിഞ്ഞെങ്കിലും അന്ത്യവിശ്രമ സങ്കേതമായ രാജ്ഘട്ടിന്റെ ചൈതന്യവും സന്ദേശവും മാനവ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്നു. മഹാത്മജിക്ക് ലോക പ്രസിദ്ധി നേടി കൊടുക്കാൻ മറ്റാരുടെയും സഹായം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.