തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന്
ന്യൂഡൽഹി: നിർമ്മിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ അജണ്ട പ്രചരിപ്പിക്കാനും കോൺഗ്രസ് അനുകൂല തരംഗമുണ്ടാക്കാനും ഇസ്രയേൽ കമ്പനിയായ സ്റ്റോയിക് ശ്രമിച്ചതായി റിപ്പോർട്ട്. 'സീറോ സീനോ' എന്ന പേരിലായിരുന്നു ഒാപ്പറേഷൻ.
എ.ഐ സഹായത്തോടെ ബി.ജെ.പിയെ വിമർശിക്കുന്നതും കോൺഗ്രസിനെ പുകഴ്‌ത്തുന്നതുമായ വെബ് ലേഖനങ്ങളും കമന്റുകളും സൃഷ്‌ടിച്ച് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയവയിലൂടെ പ്രചരിപ്പിച്ചു.
പോസ്റ്റുകളിൽ അഭിപ്രായമിടാനും ഇടപഴകാനും വിവിധ മേഖലകളിലെ വ്യക്തികളുടെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു. വിദേശത്തു നിന്ന് തുടങ്ങിയ ഒാപ്പറേഷൻ 24 മണിക്കൂറിനുള്ളിൽ പരാജയപ്പെട്ടു.
ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ പ്രവർത്തിപ്പിക്കുന്ന മെറ്റ, എക്‌സ് എന്നിവ അപകടം തിരിച്ചറിഞ്ഞ് പ്രവർത്തനരഹിതമാക്കി. ഇത്തരം ശ്രമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലും പുറത്തുമുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളാണ് പിന്നിൽ.