മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ബാറുടമകൾക്ക് മദ്യനയമാറ്റത്തിൽ ഉറപ്പു നൽകില്ല, ജൂൺ 12ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

Saturday 01 June 2024 1:35 PM IST

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ മാർച്ച് നടത്തുമെന്ന് കൺവീനർ എം.എം. ഹസൻ. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കും. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ താഴെത്തട്ടിലേക്ക് യുഡിഎഫ് പ്രക്ഷോഭം വ്യാപിപ്പിക്കും.

എക്സൈസ് ,ടൂറിസം മന്ത്രിമാരുടെ അറിവോടെയാണ് ബാർ ഉടമകൾ കോഴ നൽകാൻ പണപ്പിരിവ് നടത്തിയത്. എത്ര കോടി പിരിച്ചു? സിപിഎമ്മിന് എത്ര കിട്ടി? അതെല്ലാം അന്വേഷിക്കണം. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ കൂടി വേണ്ടിയാണെന്നും എം.എം. ഹസൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ല. നിഷ്പക്ഷ അന്വേഷണവും സാദ്ധ്യമല്ല. എക്സൈസ് മന്ത്രി എഴുതിക്കൊടുത്തത് വച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയാണ്. ശബ്ദ സന്ദേശം പുറത്ത് വന്നതിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് ബാർ അസോസിയേഷൻ ഭാരവാഹികളുടെതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണം നടത്തുന്നില്ല. മദ്യനയത്തിൽ മാറ്റം വരുമെന്നത് എക്സൈസ്, ടൂറിസം മന്ത്രിമാർ ബാർ ഉടമകൾക്ക് ഉറപ്പുനൽകി.അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടര ലക്ഷം രൂപ വീതം ഓരോ ബാർ ഉടമകൾ പണപ്പിരിവ് നടത്തിയത്. ഡ്രൈ ഡേ ,ബാറുകളുടെ പ്രവർത്തന സമയക്രമം ദീർപ്പിക്കൽ എന്നിവ വേണമെന്ന് ആവശ്യം മുന്നോട്ടുവച്ചത് ടൂറിസം വകുപ്പാണ്. ടൂറിസം വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കുമ്പോൾ ആരുടെയൊക്കെ സമ്മതം അതിന് പിന്നിൽ ഉണ്ടെന്ന് ഊഹിക്കാവുന്നതാണ്.

മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ബാർ ഉടമകൾക്ക് മദ്യനയ മാറ്റം സംബന്ധിച്ച ഒരു ഉറപ്പും ആരും നൽകില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.

തരൂരിന്റെ പി എ ഉൾപ്പെട്ട കേസിൽ അന്വേഷണത്തിന് പൂർണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആ കേസിൽ ശരി തരൂരിന് ഒരു ബന്ധവുമില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എം എം ഹസൻ പറഞ്ഞു. കുറ്റാരോപിതനായ പി എയെ നേരത്തെ തന്നെ അദ്ദേഹം തൻ്റെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയതാണ്. ഇക്കാര്യം തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസുമായി ഇതിനെ താരതമ്യം ചെയ്യണ്ട. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് കസ്റ്റംസ് ഓഫീസിൽ ഫോൺ വിളിച്ച് ഇടപെടൽ നടത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു സഹായവും തരൂരിൽ നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ടു ഈ രണ്ടു കേസുകളും കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും ഹസൻ പറഞ്ഞു.

Advertisement
Advertisement