അമ്മ അകത്തുള്ളപ്പോൾ യുവാവ് വീടിന് തീവച്ചു, ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sunday 02 June 2024 1:42 AM IST

വെഞ്ഞാറമൂട്: അമ്മ അകത്തുള്ളപ്പോൾ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മദ്യലഹരിയിൽ വീട് അകത്തുനിന്ന് പൂട്ടി തീയിട്ടു. ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തീപിടിത്തത്തിൽ വീടിന്റെ ജനാലകളും ടൈൽസും പൊട്ടിച്ചിതറി. വീട്ടുസാധനങ്ങളിലേറെയും കത്തി നശിച്ചു. ഇയാളും മാതാവ് ഓമനയും (67)​ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മാണിക്കൽ പ്ലാക്കീഴ് കല്ലിങ്കൽ വീട്ടിൽ ബിനുവാണ് (42) വീടിന് തീയിട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ മദ്യലഹരിയിൽ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.

രാവിലെ പുറത്തുപോയ ഇയാൾ മദ്യം വാങ്ങി തിരികെയെത്തി. തുടർന്ന് മദ്യപിച്ചതോടെ അക്രമാസക്തനായി വീടിന് തീയിടുകയുമായിരുന്നു. തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികൾ എത്തിയാണ് വാതിൽ തള്ളിത്തുറന്ന് ഇരുവരേയും രക്ഷപ്പെടുത്തിയത്. വെള്ളം ഒഴിച്ച് തീകെടുത്തി.

സ്ഥിരം മദ്യപാനിയായ ഇയാൾ ഓമനയെ ഉപദ്രവിക്കുകയും അയൽവീട്ടുകളിലെ ബൾബുകളും ജനാലകളും അടിച്ചുതകർക്കുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ പ്രദേശവാസികൾ മുമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് ബിനുവിനെ അറസ്റ്റുചെയ്യാൻ പൊലീസ് എത്തിയെങ്കിലും മകൻ മാനസിക രോഗിയാണെന്നും ചികിത്സയിലാണെന്നും ഓമന പറഞ്ഞു. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ബിനുവിനെ പിടികൂടി പേരൂർക്കട മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement