സിക്കിമിലും അരുണാചലിലും വോട്ടെണ്ണൽ ആരംഭിച്ചു, മുന്നിൽ എൻഡിഎ തന്നെ, എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് മുന്നേറ്റം

Sunday 02 June 2024 7:29 AM IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അരുണാചലില്‍ 60 അംഗ സഭയില്‍ മുഖ്യമന്ത്രി പ്രേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ അടക്കം ബിജെപിയുടെ 10 സ്ഥാനാര്‍ത്ഥികള്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശേഷിച്ച 50 സീറ്റിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ 19 സീറ്റിലും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഒരു സീറ്റിലും ലീഡുചെയ്യുന്നുണ്ട്.133 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2019-ല്‍ 41 സീറ്റുനേടി ബിജെപി ഭരണം നേടിയിരുന്നു. ബിജെപിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്.

32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട ലീഡ് നില പുറത്തുവരുമ്പോൾ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ്(എസ് കെ എം) പതിനെട്ട് സീറ്റിലും ലീഡുചെയ്യുന്നത് എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം.അരുണാചലിൽ കേവല ഭൂരിപക്ഷത്തിന് 31ഉം സിക്കിമിൽ 17ഉം സീറ്റുകൾ വേണം.

രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ തീരുമാനിച്ചത്. രാവിലെ ആറുമണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്.

ഏപ്രിൽ 19 നായിരുന്നു രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. സിക്കിമിൽ 79.88, അരുണാചൽപ്രദേശിൽ 82.95 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. ഭരണകക്ഷിയായ എസ്‌കെഎമ്മും പവൻ കുമാർ ചാംലിംഗിന്റെ എസ്‌ഡിഎഫും തമ്മിലാണ് സിക്കിമിലെ പ്രധാന മത്സരം.ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.

60 അംഗ അരുണാചൽ നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപി 60 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. എന്നാൽ കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയും മത്സരരംഗത്തുണ്ട്. 2019 ൽ ബിജെപി 41 സീറ്റുകൾ ലഭിച്ചപ്പോൾ ജനതാദൾ (യുണൈറ്റഡ്) ഏഴ് സീറ്റുകളും എൻപിപി അഞ്ച് സീറ്റുകളും കോൺഗ്രസ് നാല് സീറ്റുകളും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) ഒന്ന്, രണ്ട് സ്വതന്ത്രരും വിജയിച്ചു.

എക്‌സിറ്റ് പോൾ പറഞ്ഞത്

ഭരണകക്ഷിയായ എസ്‌കെഎം 24-30 സീറ്റുകൾ നേടി സിക്കിമിൽ അധികാരം നിലനിർത്തുമെന്നായിരുന്നു , ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്.അരുണാചൽ പ്രദേശിൽ ബിജെപിക്ക് തകർപ്പൻ വിജയമാണ് എക്സിറ്റ് പോൾ ഫലം ഉറച്ചിരുന്നത്. സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 44 മുതൽ 51 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

 

Advertisement
Advertisement