വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്ന് തർക്കം; തൃശൂരിൽ പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂർ: വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവനാണ് (79) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടി ശ്രീകുമാറാണ് വെട്ടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തലയ്ക്കും കെെക്കും കാലിനും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, ശ്രീകുമാറിനെ തടഞ്ഞു വയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കെെമാറുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.