സർക്കാർ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന പദ്ധതി: ജീവാനന്ദം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ.

Sunday 02 June 2024 5:35 PM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന ജീവാനന്ദം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാർ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ നടപടികളുടെ തുടർച്ച മാത്രമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാൻ സർക്കാർ ജീവനക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നിരവധി ആശങ്കകളുണ്ട്. പദ്ധതി നിർബന്ധിതമല്ലെന്ന് ധനമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും കാര്യമായ കൂടിയാലോചന ഇല്ലാതെയാണ് സർക്കാർ ജീവാനന്ദം പദ്ധതിക്ക് രൂപം നൽകിയത്. ജീവനക്കാരുടെ പ്രതികരണമെന്തായിരിക്കുമെന്ന് അറിയാനുള്ള ടെസ്റ്റ് ഡോസായിരുന്നോ ഈ ഉത്തരവെന്നും സംശയമുയർന്നിട്ടുണ്ട്. പ്രതികരണം പ്രതികൂലമായപ്പോൾ ഇത് നിർബന്ധിത പദ്ധതിയല്ല എന്ന വിശദീകരണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എട്ടുവർഷത്തെ ഭരണത്തിൽ ഡിഎ കുടിശിക, പേ റിവിഷൻ കുടിശ്ശിക, ലീവ് സറണ്ടർ ഉൾപ്പെടെ നൽകാതെ പതിനഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ തുക നിലവിൽ സർക്കാർ പിടിച്ച് വെച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ പി എഫ്,ഗ്രൂപ്പ് ഇൻഷുറൻസ്,സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്,പങ്കാളിത്ത പെൻഷൻ,മെഡിസെപ് തുടങ്ങിയവയ്ക്ക് ഇപ്പോൾ തന്നെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നല്ലൊരു തുക പിടിക്കുന്നുണ്ട്. എന്നിട്ടും ജീവനക്കാരുമായി കൂടിയാലോചന പോലും നടത്താതെ ഈ പദ്ധതി നടപ്പാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്.

സർക്കാർ ജീവനക്കാരിൽ നല്ലൊരു ശതമാനവും സാമ്പത്തിക ബാധ്യതയിൽപ്പെട്ട് നട്ടം തിരിയുന്നവരാണ്. ഇപ്പോൾ നിർബന്ധിതമല്ലെന്ന് പറഞ്ഞ് നടപ്പാക്കുന്ന ജീവാനന്ദം പദ്ധതി ഭാവിയിൽ അങ്ങനെയല്ലാത്ത സ്ഥതിയുണ്ടായാൽ ജീവനക്കാരുടെ ജീവിതം കൂടുതൽ ദുരിത്തിലാകും. അതിനാൽ സർവീസ് സംഘടനകളുമായി സർക്കാർ ചർച്ച നടത്തി ഈ പദ്ധതിയിൽ നിന്ന് സർക്കാർ പൂർണ്ണമായും പിന്മാറണം. ജീവനക്കാരുടെ കീശ കവർന്നല്ല സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement