അവയവക്കടത്ത്: ഹൈദരാബാദിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

Monday 03 June 2024 1:21 AM IST

ആലുവ: ഇറാൻ അവയവക്കച്ചവട റാക്കറ്റിലെ, ഹൈദരാബാദ് കേന്ദ്രമായ സംഘത്തിന്റെ മുഖ്യസൂത്രധാരൻ ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ -41) അറസ്റ്റിലായി. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്ന് പിടികൂടുകയായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

അവയവങ്ങൾ വിറ്റതും വാങ്ങിയതും ഇന്ത്യക്കാർ മാത്രമാണെന്നാണ് പ്രതികളുടെ മൊഴി. ഇറാൻ, കമ്പോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ എത്തിച്ചാണ് അവയവമാറ്റം നടത്തിയത്. ഈ രാജ്യങ്ങളിലെ നിയമത്തിലെ ഇളവുകളാണ് കാരണം. ഇരകളിൽ പൊള്ളാച്ചിയിൽ സ്ഥിരതാമസമാക്കിയ ഷെമീർ മാത്രമാണ് മലയാളി. ജമ്മുകശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതിസമ്പന്നരാണ് അവയവം സ്വീകരിച്ചതെന്നും ഇവർ വെളിപ്പെടുത്തി.

തൃശൂർ വലപ്പാട് എടമുട്ടം കോരുക്കുളത്ത് വീട്ടിൽ സാബിത്ത് നാസർ (30), കളമശേരി ചങ്ങമ്പുഴ നഗർ തൈക്കൂട്ടത്തിൽ സജിത്ത് ശ്യാംരാജ് (43) എന്നിവരാണ് നേരത്തെ പിടിയിലായത്.
ഹൈദരാബാദ്, വിജയവാഡ മേഖലയിലെ വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് രാം പ്രസാദ്. ഇയാളുടെ രാഷ്ട്രീയ - ഭരണസ്വാധീനം മനസിലാക്കിയ അന്വേഷണ സംഘം അതീവരഹസ്യമായാണ് അറസ്റ്റ് ചെയ്തത്. നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഹൈദരാബാദ് പൊലീസിനെ വിവരം അറിയിച്ചത്.

കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറണ്ട് വാങ്ങി ആലുവയിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിലെ നിരവധി ഗ്രാമീണരെ രാം പ്രസാദ് അവയവക്കച്ചവടത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

വൃക്ക വിൽക്കാൻ ഇറങ്ങി

ഇടനിലക്കാരനായി

സാബിത്ത് നാസറിനെ പോലെ രാം പ്രസാദും വൃക്ക വിൽക്കാൻ ഇറങ്ങിത്തിരിച്ച് മുഖ്യഇടനിലക്കാരനായി മാറുകയായിരുന്നു. എറണാകുളം സ്വദേശി മധുവിനെയാണ് ആദ്യം സമീപിച്ചത്. വൈദ്യ പരിശോധനയിൽ അസുഖങ്ങൾ കണ്ടെത്തിയതിനാൽ വൃക്ക വില്പന നടന്നില്ല. തുടർന്ന് മധുവിനൊപ്പം ചേർന്നു. അവയവം ആവശ്യമുള്ളവരെയും ഇരകളെയും കണ്ടെത്തുന്നത് രാം പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പിന്നീട് ആളുകളെ ഇറാനിലേക്ക് കയറ്റി വിടും. മധുവും സാബിത്തുമാണ് ഇറാനിലെ കാര്യങ്ങൾ ചെയ്യുന്നത്. ആശുപത്രിച്ചെലവായ പത്ത് ലക്ഷം രൂപകഴിച്ച് ബാക്കി തുക വീതിച്ചെടുക്കും.

ഒരു ആശുപത്രി

സംശയ നിഴലിൽ
അവയവക്കച്ചവടത്തിൽ കേരളത്തിലെ ഒരു ആശുപത്രിയും സംശയനിഴലിൽ. വൃക്കയും മറ്റും വിൽക്കാൻ താത്പര്യമറിയച്ച് എത്തുന്നവരിൽ ചിലരുടെ ആരോഗ്യപരിശോധന ഈ ആശുപത്രിയിലാണ് നടന്നത്.

Advertisement
Advertisement