20 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി മലയാളി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
പെരുമ്പാവൂർ: 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മലയാളിയുൾപ്പെടെ അഞ്ചു പേരെ കുന്നത്തുനാട് എക്സൈസ് സർക്കിൾ എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 60 ചാക്കുകളിലായി 1,500 കിലോയോളം നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. പെരുമ്പാവൂർ പാറപ്പുറം പാളിപ്പറമ്പിൽ വീട്ടിൽ സുബൈർ, അസാം സ്വദേശികളായ റെബ്ബുൾ ഹുസൈൻ, ഹെലാൽ അഹമ്മദ്, മിറസുൽ, അബ്‌ദുള്ള എന്നിവർ അറസ്റ്റിലായി.
സൗത്ത് വല്ലം, പാറപ്പുറം പ്രദേശങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മീഠാ പാൻ എന്ന് വിളിക്കുന്ന ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതിൽ അധികവും. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ ആലുവയിൽ എത്തിക്കുന്ന ഇവ പെരുമ്പാവൂരിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു നൽകുകയാണ് രീതി.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനു പരിശോധനയ്ക്ക് നേതൃത്വം നൽകി. ഇൻസ്‌പെക്ടർമാരായ കെ.പി. പ്രമോദ്, വി. കലാധരൻ, അസി. ഇൻസ്‌പെക്ടർ മാരായ പി.സി. തങ്കച്ചൻ, സലിം യൂസഫ്, പി കെ ബിജു, ചാൾസ് ക്ലാർവിൻ തുടങ്ങിയവർ പങ്കെടുത്തു.