ഭാര്യയെയും മകനെയും തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ്  മരിച്ചു

Tuesday 04 June 2024 1:35 AM IST

വർക്കല: ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാൻമുക്കിന് സമീപം കുന്നത്തുവിളവീട്ടിൽ രാജേന്ദ്രനാണ് (53) മരിച്ചത്. പൊള്ളലേറ്റ ഭാര്യ ബിന്ദുവിനെയും മകൻ അമൽരാജിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്രതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കുടുബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. വൈകിട്ട് 3 മണിയോടെ കുടുബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകൾ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സമയം മകൾ വീടിന് വെളിയിൽ നിൽക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. വീടിനും തീ പടർന്നിരുന്നു. വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്ന അഭ്യുഹങ്ങൾ പരന്നെങ്കിലും, പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ ടിന്നർ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഉപയോഗിച്ചാവും തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത് .

.

ഫോട്ടോ: രാജേന്ദ്രൻ

Advertisement
Advertisement