ഹരിദാസ് 50 വർഷമായി സൈക്കിളിലാണ് !
മുഹമ്മ: അറുപത്തിയാറ് വയസുള്ള പൊന്നാട് കാവച്ചിറ കെ.എസ്.ഹരിദാസ്, സൈക്കിളുമായി കൂട്ടുകൂടിയിട്ട് അമ്പത് വർഷമാകുന്നു. കലവൂർ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 1320 രൂപയ്ക്ക് ഹെർക്കുലീസ് സൈക്കിൾ വാങ്ങിയത്. പഠന കാലത്ത് എസ്.എഫ്.ഐ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന ഹരിദാസ്, പിന്നീട് താലൂക്ക് കമ്മിറ്റി അംഗമായി.
അന്നുമുതൽ സംഘടനാപ്രവർത്തനങ്ങൾക്കും വീട്ടുകാര്യങ്ങൾക്കുമെല്ലാം സൈക്കിളിലാണ് സഞ്ചാരം. പിന്നീട് വെള്ളക്കക്കാ സഹകരണ സംഘത്തിൽ ഡിപ്പോ ആഫീസറായി ജോലി നോക്കിയപ്പോഴും മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് അംഗമായി തുടരുമ്പോഴും
സന്തതസഹചാരി സൈക്കിൾ തന്നെ. വിവാഹം കഴിഞ്ഞ് ഭാര്യ ഗിരിജയുമായി ആദ്യ വിരുന്നിന് കലവൂരിലെ വീട്ടിലെത്തിയതും സൈക്കിളിലായിരുന്നു.
ചെരിപ്പ് ഉപയോഗിക്കാറില്ലാത്ത കെ.എസ്.ഹരിദാസ് ദിവസം ശരാശരി 15 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കും. ജീവിത ശൈലി രോഗങ്ങൾ ഒന്നും ബാധിച്ചിട്ടില്ല. മുഹമ്മ അയ്യപ്പൻ സ്മാരക വായനശാലയുടെ പ്രസിഡന്റ് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഹരികൃഷ്ണൻ, ഹരിത എന്നിവർ മക്കളാണ്.
പോസ്റ്ററിലും സൈക്കിൾ!
മണ്ണഞ്ചേരി പഞ്ചായത്തിലേയ്ക്ക് മത്സരിക്കുമ്പോൾ നാടുനീളെ നിരന്ന തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ നിറഞ്ഞുനിന്നതും സൈക്കിളിൽ പോകുന്ന ഹരിദാസായിരുന്നു. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. കല്യാണത്തിനും വിരുന്നിനും പൊതുപരിപാടികൾക്കുമെല്ലാം നീല ഷർട്ടും ഒറ്റ മുണ്ടും ധരിച്ച് നിറ ചിരിയുമായി പഞ്ചായത്ത് അംഗം സൈക്കിളിലെത്താൻ തുടങ്ങിയതോടെ കൂട്ടുകാരൻ അശോകൻ കളിയാക്കി വിളിച്ചപേര്
നാട്ടുകാർ ഏറ്റുപിടിച്ചു; മൈ ഡിയർ! അങ്ങനെ മെമ്പറും സൈക്കിളും ജനകീയമായി.
സൈക്കിളിലാകുമ്പോൾ എങ്ങോട്ട് എപ്പോൾ വേണമെങ്കിലും പോകാം, പെട്രോൾ അടിക്കേണ്ട. ആരോഗ്യത്തിനും നല്ലതാണ്
-കെ.എസ്.ഹരിദാസ്