ആറ്റിങ്ങൽ വിട്ടുകൊടുക്കാതെ അടൂർ പ്രകാശ്; റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് വി ജോയി
ആറ്റിങ്ങൽ: ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയമുറപ്പിച്ച് അടൂർ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി മുരളീധരന്‍ മൂന്നാമതെത്തി.
സ്വതന്ത്രരായി മത്സരിച്ച പിഎൽ പ്രകാശ് 1673 വോട്ടും എസ് പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്‌ക്ക് വീണത്. അതേസമയം, മണ്ഡലത്തിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടുകൊണ്ട് വി ജോയി രംഗത്തെത്തിയിട്ടുണ്ട്.
2019ൽ സിപിഎമ്മിന്റെ എ സമ്പത്തിനെ വീഴ്‌ത്തിയാണ് യുഡിഎഫ് കോട്ട അടൂർ പ്രകാശ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ വിശ്വാസം തകർത്താണ് ഇത്തവണ അടൂർ പ്രകാശ് വിജയിച്ചത്.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. എല്ലായിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 380995 വോട്ടു നേടിയപ്പോള്‍ സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകള്‍. ഭൂരിപക്ഷം 38247 വോട്ട്. അതിനു മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ എ സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത് 69378 വോട്ടുകള്‍ക്കാണ്.