മോദിയുടെ ഒറ്റയാൾ പോരാട്ടം
നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയുടെ പ്രഭാവത്തിലാണ് ബി. ജെ. പി ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ പ്രഭാവം മങ്ങിയെങ്കിലും എൻ.ഡി. എയ്ക്ക് ഇത്രയെങ്കിലും നേട്ടമുണ്ടാക്കാൻ തുണയായത് മോദിയുടെ ഒറ്റയാൾ പോരാട്ടമാണ്. ബി. ജെ. പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചെന്ന് വ്യക്തം.
മോദിയുടെ ഗാരന്റികളായിരുന്നു ബി. ജെ. പിയുടെ മുദ്രാവാക്യം. മോദി തന്നെ ബി. ജെ. പിയുടെ ഗാരന്റിയായി. 543 പാർലമെന്റ് സീറ്റുകളിലും ബി. ജെ. പി 'സ്ഥാനാർത്ഥി' നരേന്ദ്ര മോദി ആണെന്ന പ്രതീതിയായിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ഒന്നിലേറെ തവണ പ്രചാരണത്തിനെത്തി.
ലോകനേതാവെന്ന പ്രതിഛായയും നടപ്പാക്കിയ വമ്പൻ വികസന, ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. അതേസമയം, വിലക്കയറ്റവും തൊഴിലില്ലായ്മയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അതിപ്രസരവും തിരിച്ചടിയായി. മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പൊള്ളുന്ന വംശീയ പരാമർശങ്ങളും പ്രതിപക്ഷത്തിനെതിരെ അധികാരത്തിന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചതും ദോഷം ചെയ്തു. 400 സീറ്റ് ഉന്നമിടുന്നത് ഭരണഘടന ഭേദഗതി ചെയ്യാനാണെന്ന ആശങ്ക ശക്തമായിരുന്നു. ഗാന്ധിജിയെ രാഷ്ട്രീയ ആയുധമാക്കിയതും പരിഹാസ്യമായി.
ഓപ്പറേഷൻ പ്രതിപക്ഷം
പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള എല്ലാ തന്ത്രങ്ങളും മോദി പയറ്റി. ഭാരത് യാത്രകളിലൂടെ ഓളമുണ്ടാക്കിയ രാഹുൽഗാന്ധിയെ രാജകുമാരൻ എന്ന് നിരന്തരം പരിഹസിച്ചു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരെ കാണേണ്ടി വരും എന്നായിരുന്നു മറ്റൊരു പരിഹാസം. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഓപ്പറേഷൻ താമരയിലൂടെ ബി. ജെ. പിയെ അധികാരത്തിലേറ്റുകയോ പാർട്ടികളെ പിളർത്തുകയോ ചെയ്തു. പ്രതിപക്ഷ നേതാക്കൾക്കെതിരെ റെയ്ഡും അറസ്റ്റും, തടങ്കലും പ്രയോഗിച്ചു. ആദായ നികുതി കേസുകളിൽ കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചു. ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടിയായി ബി. ജെ. പി മാറുകയും ചെയ്തു. ആം ആദ്മി നേതാക്കളായ അരവിന്ദ് കേജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരെ ജയിലിലടച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഗവർണർമാരെയും ഉപയോഗിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഡൽഹിയിലും ഗവർണർ - സർക്കാർ പോര് രൂക്ഷമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന വോട്ടർമാർ ശക്തമായ ഒരു പ്രതിപക്ഷത്തെയും തിരഞ്ഞെടുത്തിരിക്കയാണ്.
രാഷ്ട്രീയ ആക്രമണം
മതാഷ്ഠിത സംവരണം, പൗരത്വ നിയമം, രാമക്ഷേത്രം, ജമ്മു കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കൽ, പാരമ്പര്യസ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനെ ആക്രമിച്ചു.
അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര പീഡിത സമുദായക്കാർക്ക് പൗരത്വം നൽകി. പൗരത്വ നിയമത്തിന്റെ പേരിൽ മോദിയിൽ മുസ്ലീം വിരുദ്ധത ആരോപിക്കപ്പെട്ടപ്പോൾ, പിന്നാക്ക സംവരണത്തിൽ മുസ്ലീംക്വോട്ട ഉൾപ്പെടുത്തിയ കോൺഗ്രസിനെ മുസ്ലീം പ്രീണനം ആരോപിച്ച് തിരിച്ചടിച്ചു. മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നവരാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സ്വത്തും കെട്ടുതാലിയും വരെ മുസ്ലീങ്ങൾക്ക് നൽകും എന്നുവരെ മോദി പറഞ്ഞു. ഹിന്ദു വോട്ട് ഉന്നമിട്ട ഈ പരാമർശങ്ങൾ ജനങ്ങൾ തള്ളി.
ഹിന്ദുത്വവും രാഷ്ട്രീയവും
യോഗയുടെയും ധ്യാനത്തിന്റെയും ക്ഷേത്ര ദർശനങ്ങളുടെയും ആദ്ധ്യാത്മിക പരിവേഷത്തിൽ നിന്നുകൊണ്ട് രാഷ്ട്രീയവും ഹിന്ദുത്വവും മോദി കൂട്ടിക്കെട്ടി. അതിന്റെ ഉദാഹരണങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരവും രാമക്ഷേത്രവും തിരഞ്ഞെടുപ്പു കാലത്തെ ധ്യാനവും. പാർലമെന്റിന്റെ ഉൽഘാടനം സന്യാസിമാരുടെ വേദിയാക്കിപ്പോൾ രാമക്ഷേത്ര ഉൽഘാടനം രാഷ്ട്രീയക്കാരനായ മോദി സ്വന്തം ചടങ്ങാക്കി.
മാർച്ച് 16ന് കന്യാകുമാരിയിൽ തുടക്കമിട്ട പ്രചാരണത്തിന്റെ അവസാനം മോദി എത്തിയതും കന്യാകുമാരിയിലാണ്. വിവേകാനന്ദ പാറയിൽ കാഷായം ധരിച്ച് 45 മണിക്കൂർ ധ്യാനത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പ്രകടമായും ഹൈന്ദവ പരിവേഷമാണ് ചാർത്തിയത്.
അഴിമതിയോട് വിട്ടുവീഴ്ച ഇല്ല: സർക്കാർ
രൂപീകരണം പ്രഖ്യാപിച്ച് മോദി
ന്യൂഡൽഹി:അഴിമതിയോട് വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കി, മൂന്നാം തവണയും തന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ബി.ജെ.പി ആസ്ഥാനത്ത് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു.
ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യൻ ഭരണഘടനയിലുള്ള ശക്തമായ വിശ്വാസത്തിന്റെ പ്രതീകം. ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സർക്കാർ നടപ്പാക്കിയ വികസിത ഭാരത്, സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവരുടെയും വികാസം) തത്വമാണ് വിജയത്തിന് ആധാരം. 1962 ന് ശേഷം ആദ്യമാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുന്നത്. അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും രാഷ്ട്രത്തിനാണ് മുണഗണനയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലും എൻ.ഡി.എയിലും വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞു.
ഒഡീഷയിൽ ആദ്യമായി ബി. ജെ.പി സർക്കാർ രൂപീകരിക്കുകയാണ്. ആന്ധ്രയിലെയും ബീഹാറിലെയും വിജയത്തിന് ടി.ഡി. പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയെ പ്രവർത്തകർ 'ജയ് ജഗന്നാഥ്' വിളികളുമായാണ് സ്വീകരിച്ചത്.