തൃശൂരിലെ പ്രജാദൈവങ്ങൾക്ക് വണക്കം : സുരേഷ് ഗോപി

Wednesday 05 June 2024 2:45 AM IST

തിരുവനന്തപുരം: തൃശൂരിലെ യഥാർത്ഥ പ്രജാദൈവങ്ങളെ വണങ്ങുകയാണെന്ന് സുരേഷ് ഗോപി. വിജയമുറപ്പാക്കിയശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഈ വിജയം സമ്മാനിച്ച എല്ലാ ഈശ്വരൻമാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം. എന്റെ രാഷ്ട്രീയ ദൈവമായ നരേന്ദ്രമോദി, 2023ൽ എന്നെ ലോഞ്ച് ചെയ്ത അമിത് ഷാ എന്നീ രണ്ട് നേതാക്കൻമാരാണ് എന്റെ റിയൽ ഹീറോസ്. നരേന്ദ്രമോദിയാണ് വിശ്വാസ്യതയുടെ പേരിൽ ആലിംഗനവും ഹാരാർപ്പണവും നൽകിയത്.

വ്യക്തിപരമായി ഒരുപാട് ദ്രോഹമാണ് നേരിട്ടത്. വലിയ വലിയ കല്ലുകളാണ് എനിക്കു നേരെ തള്ളിവിട്ടത്. സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. ഞാനവരെ പ്രജാദൈവങ്ങളെന്നാണ് വിളിക്കുന്നത്.

എനിക്കും എന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം. കളിയാട്ടം ദേശീയ അവാർഡ്, കുടുംബം, മക്കൾ എല്ലാം വലിയ അനുഗ്രഹമാണെനിക്ക്. ആ അനുഗ്രഹങ്ങൾക്ക് മേൽ എത്ര ഘനത്തിലുള്ള വൃഷ്‌ടിയാണ് നടക്കുന്നതെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. തൃശൂരിലെ പ്രജാദൈവങ്ങളാണിത് സാദ്ധ്യമാക്കിയത്. പ്രവർത്തകർ മാത്രമല്ല, വോട്ടർമാരടക്കം എനിക്കായി ഇറങ്ങി. മറ്റ് ജില്ലകളിൽനിന്ന് നിരവധി അമ്മമാർവന്ന് പ്രവർത്തിച്ചു. മുംബെയ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നൊക്കെ ആയിരം പേരെങ്കിലും വന്ന് എന്നെ ഉയർത്തിക്കാട്ടി. താൻ ആവശ്യപ്പെട്ടതിലേറെ തന്റെ പാർട്ടി പ്രവർത്തകർ അദ്ധ്വാനിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ദിരാഗാന്ധി ഭാരതത്തിന്റെ റിയൽ ആർക്കിടെക്ട്

താൻ ആരാധിക്കുന്ന ഭാരതത്തിന്റെ റിയൽ ആർക്കിടെക്ട് ഇന്ദിരാഗാന്ധി, പി.വി നരസിംഹറാവു, മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ, എൽ.കെ. അദ്വാനിജി, എ.ബി. വാജ്‌പേയ്ജി, പ്രിയപ്പെട്ട സഖാവ് ഇ.കെ നായനാർ, കെ. കരുണാകരൻ എന്നിവരെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ബിംബങ്ങളാണെന്നും അങ്ങനെതന്നെ തുടരുമെന്നും സുരേഷ് ഗോപി. ഇതൊന്നും സർവജന ഇഷ്ടത്തിനായി പറയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement