രാമക്ഷേത്രം വോട്ടായില്ല, ബി.ജെ.പിയെ തളർത്തി യു.പി
ന്യൂഡൽഹി: യു.പി പിടിച്ചാൽ രാജ്യ ഭരണമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലിന് ഒടുവിൽ വൻതിരിച്ചടി. 80ൽ 36 സീറ്റും പിടിച്ച അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയുൾപ്പെട്ട 'ഇന്ത്യ"മുന്നണിയുടെ തേരോട്ടത്തിൽ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി.
2014ൽ 71 സീറ്റുകളും 2019ൽ 62 സീറ്റുകളും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 34ൽ ഒതുങ്ങി. വോട്ടു ശതമാനം 2019ലെ 49 ശതമാനത്തിൽ നിന്ന് 41.55 ശതമാനമായി ഇടിഞ്ഞു.
402 അംഗ നിയമസഭയിൽ 255 സീറ്റുമായി അധികാരത്തുടർച്ച നേടിയ യോഗി ആദിത്യനാഥിന്റെ കരുത്തും അയോദ്ധ്യ രാമക്ഷേത്രമെന്ന തുറുപ്പുചീട്ടും ചേരുമ്പോൾ ചോദ്യം ചെയ്യപ്പെടില്ലെന്ന ബി.ജെ.പി കണക്കുകൂട്ടലാണ് തെറ്റിയത്.
അതേസമയം 2019ൽ അഞ്ചു സീറ്റിലൊതുങ്ങിയ സമാജ‌്‌വാദി പാർട്ടിയുടെ വോട്ടു വിഹിതം 18 ശതമാനത്തിൽ നിന്ന് 33 ശതമാനമായി വർദ്ധിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 111 സീറ്റോടെ തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു അഖിലേഷ്.
ന്യൂനപക്ഷ, ദളിത്, പട്ടിക, യാദവ വോട്ടുകൾ ഭിന്നിക്കാതെ കോൺഗ്രസ് അടക്കം 'ഇന്ത്യ' മുന്നണി കക്ഷികൾ ഒന്നിച്ചു മത്സരിച്ചത് ഗുണം ചെയ്‌തു. ജാട്ട്, രാജ്‌പുത്, ക്ഷത്രിയ വോട്ടർമാരുടെ ബി.ജെ.പിവിരുദ്ധ നിലപാടും ഫലങ്ങളിൽ പ്രതിഫലിച്ചു.
2019ൽ റായ്ബറേലിയിൽ മാത്രം ജയിച്ച കോൺഗ്രസ് ഏഴു സീറ്റു നേടിയതും ശ്രദ്ധേയം. അമേഠി തിരിച്ചു പിടിക്കുകയും ചെയ്‌തു. 2009ലെ 21 സീറ്റ് ജയത്തിന് ശേഷം കോൺഗ്രസിന്റെ വലിയ തിരിച്ചുവരവ്. വോട്ട് വിഹിതം ആറിൽ നിന്ന് 10 ശതമാനമായി വർദ്ധിപ്പിച്ചു.
ഇന്ത്യ മുന്നണിയുടെ ഭാഗമല്ലെങ്കിലും ബി.ജെ.പി വിരുദ്ധ മുദ്രാവാക്യമുയർത്തി നാഗിനയിൽ ചന്ദ്രശേഖർ ആസാദിലൂടെ ആസാദ് സമാജ് പാർട്ടി(കാൻഷിറാം) അക്കൗണ്ട് തുറന്നതും ശ്രദ്ധേയം. അതേസമയം മായാവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. (2019ൽ 10).
അയാദ്ധ്യയിലെ പരാജയം
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പിയുടെ ലല്ലൻ സിംഗ് തോറ്റത് ബി.ജെ.പിക്ക് വൻ നാണക്കേടായി. സമാജ്‌വാദി പാർട്ടിയുടെ അവാദേശ് പ്രസാദിനോട് അടിയറവു പറഞ്ഞത്.
മോദി തുടക്കത്തിൽ
പിന്നിൽ; ഞെട്ടി രാജ്യം
വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാത്തതും ബി.ജെ.പിക്ക് പ്രഹരമായി. പ്രതീക്ഷിച്ചത് അഞ്ചു ലക്ഷത്തിന് മുകളിൽ. കിട്ടിയത് രണ്ടു ലക്ഷത്തിൽ താഴെ. (2019ലെ ഭൂരിപക്ഷം 4.79 ലക്ഷം)
വോട്ടെണ്ണലിന്റെ ഘട്ടത്തിൽ മുഖ്യ എതിരാളി കോൺഗ്രസിന്റെ അജയ് റായി 11000 വോട്ടുകൾക്ക് മോദിയെ പിന്നിലാക്കി ഞെട്ടിക്കുകയും ചെയ്‌തു
ലക്‌നൗ മണ്ഡലത്തിൽ പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ രാജ്നാഥ് സിംഗിന്റെ ഭൂരിപക്ഷവും കുത്തനേ ഇടിഞ്ഞു. 2019ൽ 3.47 ലക്ഷമായിരുന്നത് ഇത്തവണ നാല്പതിനായിരത്തിൽ താഴെ
ഉയിർത്തെഴുന്നേറ്റ്
കോൺഗ്രസ്
മോദി പ്രഭാവത്തിനു മുന്നിൽ പത്തു വർഷം മുൻപ് പൊലിഞ്ഞുപോയ പ്രതാപം കോൺഗ്രസ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.
'ഇന്ത്യ' മുന്നണിയുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് പാർട്ടി നൂറിനടുത്ത് സീറ്റുകളാണ് നേടിയത്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുമായി. 2014ൽ 44, 2019ൽ 52 എന്നിങ്ങനെ തകർന്നടിഞ്ഞിരുന്നു കോൺഗ്രസ്.
2019ലേതു പോലെ കോൺഗ്രസിനൊപ്പം കേരളം നിന്നു. എന്നാൽ, ഹരിയാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മണിപ്പൂർ, രാജസ്ഥാൻ തുടങ്ങിയ ബി.ജെ.പിയുടെ കോട്ടകളിൽ കടന്നുകയറാൻ കഴിഞ്ഞതാണ് കോൺഗ്രസിന്റെ വിജയത്തെ വ്യത്യസ്തമാക്കുന്നത്. പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിലും പ്രകടനം മെച്ചപ്പെടുത്തി.
ഉത്തർപ്രദേശിൽ സിറ്റിംഗ് സീറ്റായ റായ്ബറേലി നിലനിറുത്തി. 2019ൽ കൈവിട്ട അമേഠി തിരിച്ചു പിടിച്ചു. യു.പിയിൽ ഏഴു സീറ്റ് നേടാനായത് അടുത്ത കാലത്തെ മികച്ച പ്രകടനങ്ങളിലൊന്ന്. വിജയത്തിന് 'ഇന്ത്യ' മുന്നണി ലേബലിൽ സമാജ്വാദി പാർട്ടിയുടെ സഹായവും ലഭിച്ചു. മുന്നണിയുടെ ശക്തിയാണ് രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബി.ജെ.പിയുടെ മേധാവിത്വം മറികടക്കാൻ കോൺഗ്രസിനെ സഹായിച്ചത്.
മഹാരാഷ്ട്രയിൽ 2019ൽ രണ്ടു സീറ്റിലൊതുങ്ങിയിടത്തു നിന്ന് ഇക്കുറി 11 സീറ്റോടെ ബി.ജെ.പിക്കു പിന്നിൽ രണ്ടാമത്തെ വലിയ കക്ഷിയായി. ശിവസേന, എൻ.സി.പി പാർട്ടികളിലെ പിളർപ്പ് സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയും കോൺഗ്രസിന് നേട്ടവുമായി. 2019ൽ സംസ്ഥാന ഭരണമുണ്ടായിട്ടും നേടാൻ കഴിയാതിരുന്ന വിജയം 2024ൽ കോൺഗ്രസിനെ തേടിയെത്തി. ഡി.എം.കെ സഹായം തമിഴ്നാട്ടിൽ 9 സീറ്റ് നേടാനും തുണയായി.
തെലങ്കാനയിൽ മൂന്നിൽ നിന്ന് എട്ടിലേക്ക് സീറ്റുയർത്താനായി. സിക്കിമിൽ ബി.ജെ.പി വിരുദ്ധ തരംഗം മുതലാക്കി രണ്ടു സീറ്റും നേടി. അസാമിൽ നാലു സീറ്റു നേടിയതും പാർട്ടിക്ക് അടുത്ത കാലത്ത് തിരിച്ചടി ലഭിക്കുന്ന വടക്കു കിഴക്കൻ മേഖലകളിൽ തിരിച്ചു കയറാനുള്ള വഴി തുറന്നേക്കും.
'ഇന്ത്യ' മുന്നണിയിലെ കക്ഷികൾക്കായി വിട്ടുവീഴ്ച ചെയ്ത് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് മത്സരിച്ചത് 328 സീറ്റുകളിൽ മാത്രമാണ്.