അഞ്ചുവർഷം തികയ്ക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല; ഇനി മോദി സർക്കാരിനെ നയിക്കുന്നത് ശരിക്കും ഡബിൾ എൻജിൻ
ന്യൂഡൽഹി:'ഡബിൾ എൻജിൻ സർക്കാർ. മോദി സ്വന്തം സർക്കാരിന് കൊടുത്ത വിശേഷണമാണെങ്കിലും അത് ഇപ്പോൾ അറംപറ്റുന്നതുപോലെ ആയി. ലാേക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാതെ കഷ്ടിച്ച് കടന്നുകൂടിയ എൻഡിഎയ്ക്ക് ഇനി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശത്തെയും നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഒപ്പം ഉറപ്പിച്ചുനിറുത്തിയാലേ സർക്കാർ രൂപീകരിച്ച് മുന്നോട്ടുപോകാനാവൂ. എൻഡിഎ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഇവരായിരിക്കും മൂന്നാം മോദി സർക്കാരിനെ മുന്നോട്ടുനയിക്കുന്ന ഡബിൾ എൻജിനുകൾ. ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇവരുടെ സമ്മർദ്ദ തന്ത്രങ്ങൾക്കെല്ലാം മോദിയും കൂട്ടരും വഴങ്ങേണ്ടിവരും. അതായത് മൂന്നാം സർക്കാരിന്റെ പോക്ക് അത്ര സുഗമമായിരിക്കില്ല എന്നർത്ഥം.
പ്രതിപക്ഷത്തായിരുന്ന ഇവരെ പലകാരണങ്ങളാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി എൻഡിഎ മുന്നണിയിലെത്തിച്ചത്. ഇവരെ പഴയ ലാവണത്തിലെത്തിച്ച് സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നുണ്ട്. ഇരുപക്ഷവും മോഹനവാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്നുണ്ടെങ്കിലും നിതീഷ് ഇതുവരെ മനസ് തുറന്നിട്ടില്ല. രാഷ്ട്രീയ അട്ടിമറികളുടെ റെക്കോഡ് പേറുന്ന നിതീഷിന്റെ മൗനം എൻഡിഎയ്ക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. അട്ടിമറിയിൽ നിതീഷിനൊപ്പം എത്തില്ലെങ്കിലും ചന്ദ്രബാബു നായിഡുവും പിന്നിലല്ല.സർക്കാർ രൂപീകരിക്കാൻ ഇവരെ ഒപ്പം ചേർത്താൽ മുന്നോട്ടുപോക്ക് അത്ര സുഗമമായിരിക്കില്ലെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയാം. എന്നാൽ മോദിയെയും കൂട്ടരെയും അധികാരത്തിൽ നിന്ന് അകറ്റി നിറുത്താൻ അവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യാത്ര ഒരേവിമാനത്തിൽ
മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവും എതിർപാളയത്തിലെ നിതീഷ് കുമാറും ഒരേവിമാനത്തിലാണ് യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്നത്. മുന്നോട്ടുള്ള യാത്രയുടെ സൂചനയാണിതെന്ന മട്ടിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ രണ്ടുപേരും ഇതിനോട് പ്രതികരിച്ചിട്ടില്ല.
294 സീറ്റാണ് എൻഡിഎയ്ക്ക്.. കേവല ഭൂരിപക്ഷത്തിന് 272 മതി. 240 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാണ് ബിജെപി. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാമെന്ന ബിജെപിയുടെ മോഹത്തിനാണ് ജനങ്ങൾ തടയിട്ടത്. 237 സീറ്റുള്ള ഇന്ത്യ മുന്നണി എൻ.ഡി.എയിലുള്ള ചന്ദ്രബാബു നായിഡുവിനെയും നിതീഷ്കുമാറിനെയും പാട്ടിലാക്കാമെന്ന കണക്കുകൂട്ടലിൽ സർക്കാർ രൂപീകരണ നീക്കം സജീവമാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന എൻ.ഡി.എയുടെ നിർണായക യോഗത്തിൽ ഇവർപങ്കെടുക്കുമെന്നാണ് സൂചന. യോഗശേഷം മോദി ഇന്നു തന്നെ രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചേക്കും.ടി.ഡിപിക്ക് 16, ജെ.ഡി.യുവിന് 12 സീറ്റുകളുണ്ട്. 12 സീറ്റിൽ മറ്റുള്ളവരും വിജയിച്ചിട്ടുണ്ട്.നിതീഷിന് ഉപപ്രധാനമന്ത്രി പദവും നായിഡുവിന് എൻ.ഡി.എ കൺവീനർ സ്ഥാനവുമാണ് വാഗ്ദാനം. കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. .
ബി.ജെ.പിക്ക് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, ബീഹാർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ 'ഇന്ത്യ' മുന്നേറ്റമാണ് തിരിച്ചടിയായത്. ഉത്തർപ്രദേശിൽ 62ൽ നിന്ന് 33ലേക്ക് വീണു. വാരാണസിയിൽ നരേന്ദ്രമോദിയുടെയും ലഖ്നൗവിൽ രാജ്നാഥിന്റെയും ഭൂരിപക്ഷം ഇടിഞ്ഞു.
2019ലെ 52ൽ നിന്ന് കോൺഗ്രസ് 99 സീറ്റിലേക്കുയർന്നു. യു.പിയിൽ 37 സീറ്റുപിടിച്ച് അഖിലേഷിന്റെ സമാജ്വാദി പാർട്ടി കരുത്തുകാട്ടി. രാഹുൽ ഗാന്ധിക്ക് വയനാടിനൊപ്പം റായ്ബറേലിയിലും റെക്കാഡ് ഭൂരിപക്ഷം.പശ്ചിമ ബംഗാളിൽ തൃണമൂലും( 29) ആധിപത്യം നിലനിറുത്തി. മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം മഹാ വികാസ് അഘാടിയിലെ ശിവസേന (ഉദ്ധവ്, 9), എൻ.സി.പി (ശരദ് പവാർ,7) പാർട്ടികളും ശക്തി കാട്ടി. തമിഴ്നാട് ഡി.എം.കെയുടെ (21) നേതൃത്വത്തിൽ 'ഇന്ത്യ' തൂത്തുവാരി. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഡൽഹി, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ബി.ജെ.പി ആധിപത്യം തുടർന്നു.