വോട്ട് വിഹിതത്തിൽ നഷ്ടം എൽ.ഡി.എഫിനും, യു.ഡി.എഫിനും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾക്ക് വോട്ട് വിഹിതത്തിൽ നഷ്ടമെന്ന് കണക്കുകൾ. 2019ൽ 47.48ശതമാനം വോട്ട് യു.ഡി.എഫും 36.29ശതമാനം വോട്ട് എൽ.ഡി.എഫിനും ലഭിച്ചു. ഇത്തവണ യു.ഡി.എഫിന് 41.13ശതമാനം. 6.35 ശതമാനത്തിന്റെ കുറവ്. എൽ.ഡി.എഫിന് ഇത്തവണ 33.34 ശതമാനം വോട്ട് ലഭിച്ചു. 2.95 ശതമാനത്തിന്റെ കുറവ്.
ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച 15.64 ശതമാനത്തിൽ നിന്ന് 1.04 ശതമാനം വോട്ട് വിഹിതം വർധിച്ച് 16.68ശതമാനമായി ഉയർന്നു.ഇത്തവണ 6927111 പേർ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ സി.പി.എമ്മിന് 5100964 വോട്ടാണ് ലഭിച്ചത്. സി.പി.ഐക്ക് 1212197 വോട്ടും, ബി.ജെ.പിക്ക് 3296354 വോട്ടും ലഭിച്ചു. മുസ്ലീം ലീഗ് 1199839 വോട്ട് നേടി.കേരള കോൺഗ്രസ്- എമ്മിന് 272418 വോട്ട് ലഭിച്ചു. ബി.ഡി.ജെ.എസ് കോട്ടയത്ത് 19.74 ശതമാനം വോട്ട് നേടി.
തിരഞ്ഞെടുപ്പ് തോൽവി പരാമർശിക്കാതെ മന്ത്രിസഭായോഗം
സംസ്ഥാനത്ത് ഇടതുജനാധിപത്യ മുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല. മന്ത്രിസഭാംഗമായ കെ.രാധാകൃഷ്ണനാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ച ഏക സ്ഥാനാർത്ഥി. ശേഷിച്ച 19സീറ്റുകളിലും മുന്നണി സ്ഥാനാർത്ഥികൾ തോറ്റു.
ഇന്നലെ മന്ത്രിസഭായോഗത്തിനെത്തിയ കെ.രാധാകൃഷ്ണനെ യോഗത്തിൽ അഭിനന്ദിച്ചു.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഒരു ബസിൽ കയറി എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും യാത്ര ചെയ്യുകയും വോട്ടർമാരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ മനസിലാക്കി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഒന്നരമാസക്കാലം മണ്ഡലങ്ങളിൽ മന്ത്രിസഭ നേരിട്ടെത്തി സൃഷ്ടിച്ചെടുത്ത മതിപ്പ് പോലും മുന്നണിയെ തുണച്ചില്ല. വോട്ട് വിഹിതം കുറയുകയും ചെയ്തു.