സുരേഷ് ഗോപിക്ക് ശക്തന്റെ തട്ടകത്ത് ഗംഭീര സ്വീകരണം

Thursday 06 June 2024 1:16 AM IST

തൃശൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ ബി.ജെ.പിയുടെ വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ശക്തന്റെ തട്ടകത്ത് ആവേശോജ്വല സ്വീകരണം. സ്ത്രീകളടക്കം പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ പൂരനഗരയിൽ വിജയാഹ്ലാദ പ്രകടനം ആവേശത്തിന്റെ കൊടിമുടിയേറി. ഫലപ്രഖ്യാപന ദിവസം തിരുവനന്തപുരത്തായിരുന്ന സുരേഷ് ഗോപി ഇന്നലെയാണ് തൃശൂരിലെത്തിയത്.
കളക്ടറേറ്റിൽ നിന്ന് കളക്ടർ വി.ആർ. കൃഷ്ണ തേജയിൽ നിന്ന് വിജയപത്രം സ്വീകരിച്ച ശേഷമാണ് പ്രവർത്തകരുടെ സ്വീകരണച്ചടങ്ങിലേക്ക് യാത്രയായത്. കളക്ടറേറ്റ് പടിക്കൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് വിജയഘോഷയാത്ര തുടക്കം കുറിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ കാണുന്നതിന് റോഡിനിരുവശവും നൂറുകണക്കിന് പേർ നിന്നിരുന്നു. എല്ലാവരോടും കൈവീശി കാണിച്ച് മുന്നോട്ടുപോയ റോഡ് വൈകീട്ട് ആറോടെയാണ് സ്വരാജ് റൗണ്ടിലെത്തിയത്.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, രവികുമാർ ഉപ്പത്ത് , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ എന്നിവരും വാഹനത്തിൽ ഉണ്ടായിരുന്നു.
വിജയഹ്ലാദയാത്ര വടക്കുന്നാഥ ക്ഷേത്രം മൈതാനിയിൽ എത്തിയപ്പോൾ പതിനായിരങ്ങളാണ് വരവേൽക്കാൻ കാത്തുനിന്നത്. പിന്നീട് മണികണ്ഠനാൽ ക്ഷേത്രത്തിന് മുന്നിൽ തേങ്ങയുടച്ചു. ഈ സമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി രാധകൃഷ്ണ മേനോൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് കാവടി, ശിങ്കാരി മേളം, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെ റോഡ് ഷോയ്ക്ക് തുടക്കം.

പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും മുദ്രവാക്യം വിളിച്ച് നീങ്ങിയ റോഡ് ഷോ മണിക്കൂറുകൾക്ക് ശേഷമാണ് കോർപറേഷൻ പരിസരത്ത് സമാപിച്ചത്. ബി.ഡി.ജെ.എസ് നേതാക്കളായ അഡ്വ. സംഗീത വിശ്വനാഥ്, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ബി.ജെ.പി നേതാക്കളായ എം.എസ്. സമ്പൂർണ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്ബ്, ബിജോയ് തോമസ്, പൂർണിമ സുരേഷ്, വിനോദ് പൊള്ളാഞ്ചേരി, ധന്യ രാമചന്ദ്രൻ, വിൻഷി അരുൺ കുമാർ, പി.കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement