ചരിത്രം കുറിച്ച് സ്റ്റാർലൈനർ; മൂന്നാമതും സുനിത വില്യംസ്

Thursday 06 June 2024 7:07 AM IST

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐ.എസ്.എസ് )​ മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകത്തിന്റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത വില്യംസും അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോറുമാണ് പേടകത്തിൽ. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്.

ഇന്നലെ ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ ഇന്ത്യൻ സമയം രാത്രി 8:22നായിരുന്നു ( ഈസ്റ്റേൺ സമയം രാവിലെ 10.52 ) നാസയുമായി സഹകരിച്ചുള്ള വിക്ഷേപണം. 25 മണിക്കൂർ കൊണ്ട് പേടകം ഐ.എസ്.എസിലെത്തും. ഒരാഴ്ച ഐ.എസ്.എസിൽ തങ്ങിയ ശേഷം ഇരുവരും പേടകത്തിൽ ഭൂമിയിലേക്ക് തിരിക്കും.

യാത്ര വിജയിക്കുന്നതോടെ ഐ.എസ്.എസിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറും ബോയിംഗ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കമ്പനി.

പേടകത്തിന്റെ വിക്ഷേപണം ശനിയാഴ്ച നടത്താൻ തീരുമാനിച്ചെങ്കിലും റോക്കറ്റിലെ സാങ്കേതിക തകരാർ മൂലം ഉപേക്ഷിച്ചിരുന്നു. 58കാരിയായ സുനിത ജനിച്ചതും വളർന്നതും യു.എസിലാണ്. പിതാവ് ഇന്ത്യൻ വംശജനും മാതാവ് സ്ലോവേനിയക്കാരിയുമാണ്. യു.എസിലെ മസാച്യുസെറ്റ്സിലാണ് താമസം. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ, ബഹിരാകാശത്ത് മാരത്തൺ നടത്തിയ ആദ്യ സഞ്ചാരി തുടങ്ങിയ റെക്കാഡുകൾ സുനിത സ്വന്തമാക്കിയിരുന്നു.

 സൂപ്പർ സുനിത

 ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ

 കല്പന ചൗളയായിരുന്നു ആദ്യ ഇന്ത്യൻ വംശജ

 ബഹിരാകാശത്ത് മാരത്തണും ട്രയാത്‌ലണും നടത്തിയ ആദ്യ സഞ്ചാരി

 1998 മുതൽ നാസയുടെ ഭാഗം

 ബഹിരാകാശത്തേക്കുള്ള ആദ്യ യാത്ര 2006ൽ ഡിസ്കവറി സ്പേസ് ഷട്ടിലിൽ

 രണ്ടാം യാത്ര 2012ൽ റഷ്യയുടെ സോയൂസ് പേടകത്തിൽ

 ആകെ 322 ദിവസം ബഹിരാകാശത്ത്

Advertisement
Advertisement