കോടികളുടെ അനധികൃത പണമിടപാട് കേസ്, കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു
ബംഗളൂരു: കോടികളുടെ അനധികൃത പണമിടപാട് കേസിൽ പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ കർണാടക പട്ടികവർഗ, പട്ടികക്ഷേമ വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. സംഭവത്തിൽ ബി.ജെ.പിയുടെ പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നാഗേന്ദ്ര കൈമാറിയത്.
കർണാടക മഹർഷി വാത്മീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേരും ഉൾപ്പെട്ടത്. ഗോത്രവികസനത്തിനായി രൂപീകരിച്ച 187 കോടി വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റിയെന്നതാണ് കേസ്. ഇതിൽ 88 കോടിയിലധികം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറി. ഇതിന് നിർദ്ദേശം നൽകിയെന്നാണ് മന്ത്രിക്കെതിരെ ഉയർന്ന ആരോപണം.
സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയടേതായിരിക്കുമെന്നും ശിവകുമാർ പ്രതികരിച്ചു.
മേയ് 28ന് ശിവമോഗയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യക്കു ശേഷമാണ് അഴിമതി വിവരം പുറത്തുവന്നത്. കോർപ്പറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കോർപറേഷന്റെ എം.ഡി ജെ.ജി. പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ഉയർന്നുവന്നത്.
.
എസ്.ടി ക്ഷേമത്തിന് വേണ്ടിയുള്ള 187 കോടിയിൽ 88 കോടിയിലധികം പ്രമുഖ ഐ.ടി കമ്പനികളുടെയും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സഹകരണ ബാങ്കിന്റെയും ഉൾപ്പെടെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അന്വേഷണം തുടരുകയാണ്. സമാന്തര അന്വേഷണത്തിനായി എ.ഡി.ജി.പി മനീഷ് ഖർബിക്കറുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും നാഗേന്ദ്രയുടെയും രാജി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഗവർണർക്ക് കത്ത് നൽകിയിരുന്നു.