'ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല'; ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്
വടകര: നിയുക്‌ത എം പി ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്കുള്ളതായി റിപ്പോർട്ടുകൾ. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ ശബ്ദ സന്ദേശം ഒരു മാദ്ധ്യമം പുറത്തുവിട്ടു.
ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിതാ ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നുമാണ് ഷാഹുൽ പറയുന്നത്. ഷാഫി വിജയിച്ചതിന് പിന്നാലെ, വോട്ടെണ്ണൽ ദിനത്തിൽ വനിതാ ലീഗ് പ്രവർത്തകർ നൃത്തം ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഷാഹുലിന്റെ പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം
'ഏഴാം തീയതി വെള്ളിയാഴ്ച നമ്മുടെ എം പി ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി പാനൂരിൽ ഗംഭീര സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്. പ്രിയപ്പെട്ട സഹോദരിമാരോട് ഈ പരിപാടിയിൽ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്നാൽ ഈ റോഡ് ഷോയിലോ പ്രകടനത്തിലോ വനിതാ ലീഗിന്റെ പ്രവർത്തകർ പങ്കെടുക്കേണ്ടതില്ല. ഒരിക്കലും ആഘോഷപരമായ ആവേശത്തിമിർപ്പിന് അനുസരിച്ചുള്ള ഒരു പ്രതികരണത്തിലേക്ക് നമ്മുടെ മതപരമായ നിയന്ത്രണം നമ്മെ അനുവദിക്കുന്നില്ലെന്നതുകൊണ്ട് ആ പരിപാടികളിൽ നിങ്ങളുടെ പങ്കാളിത്തമുണ്ടാകണമെന്ന് പാർട്ടി ആവശ്യപ്പെടുന്നില്ല. മറിച്ച് ഈ പരിപാടിയിൽ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടാകണം. നിങ്ങളുടെ അഭിവാദ്യം പ്രിയപ്പെട്ട നമ്മുടെ എംപിക്ക് സമർപ്പിക്കാനുള്ള അവസരവും ഉണ്ടാകും.'
തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. കടത്തനാടൻ കോട്ടയിൽ സി പി എമ്മിന്റെ കരുത്തയായ നേതാവ് കെ കെ ശൈലജയ്‌ക്കെതിരെ 1,14, 506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയിച്ചത്.