എൻഡിഎ യോഗത്തിൽ മോദിയെ നേതാവായി നിർദേശിച്ച് രാജ്‌നാഥ് സിംഗ്; നിതീഷിനും നായിഡുവിനും നിർണായക പദവികൾ

Friday 07 June 2024 12:51 PM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം വിജയിച്ചതിന് ശേഷം ആദ്യമായി നിയുക്ത എംപിമാരും നേതാക്കളും പുതിയ പാർലമെന്റ് ഹൗസിൽ യോഗം ചേരുന്നു. യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കും പാർട്ടി നേതാവായും നരേന്ദ്ര മോദിയെ നേതാവായി മുൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർദേശിച്ചു.അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശം പിന്തുണച്ചു.


പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സുരേഷ് ഗോപിയും അന്ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്‌ക്കും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനും (ജെഡിയു) മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ ലഭിച്ചേക്കും.


ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ശരിയായ നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡും പ്രശംസിച്ചു. മോദി വിശ്രമമില്ലാതെ മൂന്ന് മാസം പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം, പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി മോദി രാഷ്ട്രപതിയെ കാണും.

543 അംഗ ലോക്‌സഭയിൽ 293 സീറ്റുകളാണ് എൻ ഡി എ നേടിയത്. 272 സീറ്റാണ്‌ കേവല ഭൂരിപക്ഷം. 240 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 16 സീറ്റുകൾ നേടിയ എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു (12), ഏകനാഥ് ഷിൻഡെയുടെ ശിവസേന (7), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിരാം വിലാസ് (7) എന്നിവ ഒപ്പം നിന്നതോടെ മൂന്നാം വട്ടവും അധികാരത്തിലെത്താനായി.

Advertisement
Advertisement