സുരേഷ് ഗോപിക്ക് ക്യാബിനറ്റ് റാങ്ക് അല്ലെങ്കിൽ സ്വതന്ത്രചുമതല , മോദിക്കൊപ്പം നാളെ സത്യപ്രതിജ്ഞ
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ക്യാബിനറ്റ് റാങ്ക് കിട്ടുമെന്നാണ് അറിയുന്നത്.
നാളെ വൈകിട്ട് 7.15നാണ് ചടങ്ങ്. മോദിക്കൊപ്പം അമ്പതോളം പേരുടെ സത്യപ്രതിജ്ഞയാണ് നിശ്ചയിച്ചിരിക്കുന്നത്. സഖ്യകക്ഷികളിലെ പ്രമുഖരുമുണ്ടാകും.
കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് നേടിക്കൊടുത്തതിനുള്ള അംഗീകാരമായാണ് സുരേഷ് ഗോപിക്ക് തുടക്കത്തിലേ മന്ത്രിപദം നൽകുന്നത്. സിനിമകൾക്ക് ഡേറ്റ് കൊടുത്തിരിക്കുന്നതിനാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല.
അതേസമയം, പ്രമുഖ സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും വിലപേശൽ തുടരുകയാണ്. ഞായറാഴ്‌ച ഇരു പാർട്ടികളിലെയും ഒന്നിലധികം നേതാക്കൾ വീതം സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇന്നലെ വൈകിട്ട് എൻ.ഡി.എ നേതാക്കൾ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ യോഗം ചേർന്നു.
മുൻമന്ത്രിസഭയിലെ
പ്രമുഖർ വീണ്ടും
ബി.ജെ.പിയിൽ നിന്ന് അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, എസ്.ജയശങ്കർ, അശ്വനി വൈഷ്‌ണവ്, ധർമ്മേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, അനുരാഗ് സിംഗ് താക്കൂർ, ശിവ് രാജ് സിംഗ് ചൗഹാൻ, സുകേന്ദു അധികാരി, ബാൻസുരി സ്വരാജ്, ശോഭാ കരന്ത്ജലെ തുടങ്ങിയവർ മന്ത്രിമാരായേക്കും.
ചിരാഗ് പാസ്വാൻ (എൽ.ജെ.പി), എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), ലലൻ സിംഗ്(ജെ.ഡി.യു), അനുപ്രിയ പട്ടേൽ (അപ്‌നാദൾ), ജിതൻ മാഞ്ചി (എച്ച്.എ.എം), ജയന്ത് ചൗധരി (ആർ.എൽ.ഡി), പ്രഫുൽ പട്ടേൽ(എൻ.സി.പി), രാംദാസ് അത്തലവാലെ(ആർ.പി.ഐ), എന്നിവർക്കൊപ്പം ശിവസേന(ഷിൻഡെ), ജനസേന പാർട്ടി കക്ഷികൾക്കും പ്രാതിനിധ്യമുണ്ടാകും.
മോദിയെ ക്ഷണിച്ച് രാഷ്‌ട്രപതി
സഖ്യകക്ഷികളുടേതുൾപ്പെടെ പിന്തുണക്കത്തുകൾ രാഷ്ട്രപതി ഭവനിൽ എത്തിയതിനു പിന്നാലെ നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നിയിച്ചു. തുടർന്ന് മോദിയെ നിയുക്ത പ്രധാനമന്ത്രിയായി രാഷ്‌ട്രപതി നിയോഗിക്കുകയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്‌തു. മന്ത്രിമാരുടെ പേരുകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 11ന് പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗം മോദിയെ നേതാവായി തിരഞ്ഞെടുത്തിരുന്നു. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, മുൻ രാഷ‌്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണ് മോദി രാഷ്‌ട്രപതി ഭവനിലെത്തിയത്.
കേരളത്തിലെ വിജയം
ത്യാഗത്തിന്റേത്: മോദി
ന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പി വിജയത്തെ എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ബലിദാനികളുടെ ശ്രമങ്ങളുടെ അനന്തരഫലമാണ് കേരളത്തിലെ ആദ്യ സീറ്റ്. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളിൽ നിന്ന് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത് അത്രയേറെ ക്രൂരതകളാണ്. ജമ്മുകാശ്മീരിൽ പോലും ഇത്ര ത്യാഗം സഹിക്കേണ്ടി വന്നിട്ടില്ല. അതിൽ പതറാതെ നടത്തിയ പരിശ്രമത്തിനാെടുവിൽ കേരളത്തിൽ വിജയം കണ്ടു. അത് അദ്ദേഹം (സുരേഷ്ഗോപി) കഠിന പരിശ്രമത്തിലൂടെ നേടിയതാണ് - മോദി പറഞ്ഞു.