പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം: കാമുകനും സുഹൃത്തുക്കളും പിടിയിൽ
തിരുവല്ല : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും ഉൾപ്പെടെ നാലുപേർ പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റുമായ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ സഹായിച്ച കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേൽ വീട്ടിൽ അനന്തു എസ് നായർ (22), ചേനപ്പാടി പള്ളിക്കുന്നിൽ വീട്ടിൽ സച്ചിൻ (24), ചേനപ്പാടി വേലുപറമ്പിൽ വീട്ടിൽ അനീഷ് ടി ബെന്നി (25) എന്നിവരാണ് പിടിയിലായത്. ഒരുവർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കടപ്ര സ്വദേശിനിയായ പെൺകുട്ടിയെ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ പലപ്പോഴായി പെൺകുട്ടിയിൽ നിന്ന് ഇയാൾ 10 പവനോളം സ്വർണവും തട്ടിയെടുത്തു. ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെൺകുട്ടിയെ അവിടെനിന്നും പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. രാത്രി ഏറെ വൈകിയും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിൽനിന്ന് പെൺകുട്ടിയെയും അഭിനവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റു മൂന്നുപേരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.