ഭാഗ്യ സുരേഷ് പറഞ്ഞത് ശരിയാണെന്ന് സുരേഷ് ഗോപിയെ അടുത്തറിയുന്ന എല്ലാവർക്കുമറിയാം

Saturday 08 June 2024 10:54 AM IST

തിരുവനന്തപുരം: ഈ കേന്ദ്രമന്ത്രി സ്ഥാനം സുരേഷ്‌ഗോപിക്കുള്ള പിറന്നാൾ സമ്മാനമാണ്. 26ന് അദ്ദേഹത്തിന് 66 തികയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 'തൃശൂർ ഞാനിങ്ങെടുക്കുവാ..." എന്ന് പറഞ്ഞപ്പോൾ ട്രോളി 'കൊന്ന"വരുടെ മുന്നിലേക്ക് കേന്ദ്രമന്ത്രി സ്ഥാനം എടുത്തുകൊണ്ടാണ് സുരേഷ് ഇനി നാട്ടിലെത്തുക.

കേരളത്തിൽ നിന്നുള്ള ബി.ജെ.പിക്കാർ നേരത്തെയും കേന്ദ്രമന്ത്രിമാരായിട്ടുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയക്കരുത്തിൽ കേന്ദ്രമന്ത്രിയാകുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പിക്കാരൻ എന്ന ചരിത്രനേട്ടം സുരേഷിന് സ്വന്തമാകും. സുരേഷ് ഗോപിയെന്ന സൂപ്പർതാരത്തോടുള്ള ആരാധനയാണ് വിജയത്തിനു പിന്നിലെന്ന കണക്കൂട്ടൽ ശരിയല്ല. കാരണം സ്ക്രീനിലെ ആരാധനയും ബാലറ്റ് പേപ്പറിലെ വോട്ടും രണ്ടായിട്ടാണ് മലയാളികൾ കാണുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പേ കഷ്ടപ്പെടുന്നവരെ അദ്ദേഹം കൈയയച്ച് സഹായിച്ചു. അതൊന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ ആഘോഷിച്ചില്ല. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല സുരേഷ്‌ഗോപിയുടെ സഹായം.

അതുകൊണ്ടുതന്നെയാണ് എല്ലാ മേഖലയിൽ നിന്നും അദ്ദേഹത്തിനു വോട്ടു കിട്ടിയത്. തിരഞ്ഞെടുപ്പിനു ശേഷം അഭിനയിക്കാൻ പോകും എന്ന് അദ്ദേഹം പറയതുന്നതിനുകാരണവും അതാണ്. അങ്ങനെ കിട്ടുന്ന വരുമാനത്തിന്റെ പത്ത് ശതമാനം കഷ്ടപ്പെടുന്നവർക്കുള്ളതാണ്.

രാഷ്ട്രീയത്തിലെന്ന പോലെ സിനിമയിലും പെട്ടെന്ന് സൂപ്പർതാരമായ ആളല്ല സുരേഷ്‌ഗോപി. സിനിമയിൽ നിന്ന് പുറത്തുപോകുമെന്ന ഘട്ടത്തിലാണ് 'ക്ഷോഭിക്കുന്ന നായകൻ'ആയി സിനിമകൊട്ടകകളെ വിറപ്പിച്ചത്. പിതാവ് ഗോപിനാഥ പിള്ള ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്നു.

ഏഴാം വയസിൽ സത്യൻ നായകനായ 'ഓടയിൽനിന്നി"ലൂടെ അഭിനയരംഗത്തേക്ക്.

യുവജനോത്സവം,ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങി പത്ത് സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷക മനസിൽ കയറിപ്പറ്രാനായില്ല. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, ന്യൂഡൽഹി.. പിന്നീടങ്ങോട് നായകനായും സഹനായകനായും വില്ലനായുമൊക്കെ ഒട്ടേറ വേഷങ്ങൾ. പൊലീസ് വേഷങ്ങൾക്ക് കൈയടി കിട്ടിയതോടെ സുരേഷ്‌ഗോപിയുടെ സമയം തെളിഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യനിലൂടെ സൂപ്പർതാരപദവി. പിന്നെ കമ്മിഷണർ അടക്കം ആക്ഷൻ ചിത്രങ്ങളുടെ നിര . ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ സുരേഷ്‌ഗോപിയെ ഒരു ഐ.പി.എസ് ഓഫീസറായി കാണാനായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. എന്നാൽ മകൻ ഐ.പി.എസ് ഓഫീസറായി സിനിമകളിൽ തിളങ്ങി.

പദ്മരാജന്റെ ഇന്നലെ, ഹരിഹരന്റെ വടക്കൻ വീരഗാഥ തുടങ്ങി ഒട്ടനവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ. ജയരാജിന്റെ കളിയാട്ടത്തിലെ കണ്ണൻ പെരുമലയന്റെ വേഷം കെട്ടിയാടിയപ്പോൾ കൈവന്നത് ദേശീയ പുരസ്കാരം. തെങ്കാശിപ്പട്ടണം, സുന്ദരപുരുഷൻ തുടങ്ങിയ സിനിമകളിലൂടെ നർമ്മരസപ്രധാനമായ വേഷങ്ങളും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

രാജ്യസഭാംഗത്വം കൈവന്നപ്പോൾ പൊതുപ്രവർത്തനവും കലാപ്രവർത്തനവും അദ്ദേഹം ബാലൻസ് ചെയ്തുകൊണ്ടുപോയി.

ബി.ജെ.പിയിൽ അംഗമായതിനുശേഷവും കമ്മ്യൂണിസത്തെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചു. കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐക്കാരനായിരുന്നു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദന് വേണ്ടി പ്രചാരണം നടത്തി. രാഷ്ട്രീയത്തിലെ തന്റെ ഹീറോയാണ് വി.എസ് എന്ന് പ്രഖ്യാപിച്ചു. ലീഡർ കെ.കരുണാകരനുമായും അടുപ്പം പുലർത്തി.

സുരേഷ്‌ഗോപി ക്യാമറയ്ക്കു മുന്നിൽ മാത്രമാണ് അഭിനയിക്കുന്നത്. അല്ലാത്തപ്പോൾ പച്ചയായ മനുഷ്യൻ. പെട്ടെന്ന് ദേഷ്യം വരും. അന്യരുടെ സങ്കടത്തിൽ അലിയും. മകൾ ലക്ഷ്മിയുടെ അപകടമരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യ രാധിക ഗായിക കൂടിയാണ്.

''ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു. പഴയതുപോലെ നാട്ടുകാർക്ക് വേണ്ടി അച്ഛൻ നടുവൊടിഞ്ഞ് പണിയെടുക്കും.'' - മകൾ ഭാഗ്യ സുരേഷ് പറഞ്ഞത് ശരിയാണെന്ന് സുരേഷ്‌ഗോപിയെ അടുത്തറിയാവുന്ന എല്ലാവർക്കുമറിയാം.

സുരേഷ് ഗോപി ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുള്ള കേരളത്തിലെ ഏക ബി.ജെ.പി ലോക്‌സഭാംഗമായ ചലച്ചിത്ര താരം സുരേഷ് ഗോപി ഞായറാഴ്‌ച ചടങ്ങിനായി കുടുംബ സമ്മേതം ഡൽഹിയിലെത്തും. ഇന്നലെ എൻ.ഡി.എ യോഗത്തിൽ പങ്കെടുത്ത സുരേഷ് ഗോപി ഇന്ന് രാവിലെ നാട്ടിലേക്ക് മടങ്ങും. വ്യാഴാഴ്ച വൈകിട്ടാണ് ഡൽഹിയിലെത്തിയത്. 

Advertisement
Advertisement