ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് യു.എസ്
വാഷിംഗ്ടൺ: ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് യു.എസ്. മിനിറ്റ്മാൻ III ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലാണ് യു.എസ് എയർഫോഴ്സിന്റെ നേതൃത്വത്തിൽ പരീക്ഷിച്ചത്. പസഫിക് സമയം കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 12.56ന് കാലിഫോർണിയയിലെ വാൻഡെൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപണം. മണിക്കൂറിൽ 15,000 മൈൽ വേഗത്തിൽ 4,200 മൈൽ സഞ്ചരിച്ച മിനിറ്റ്മാൻ മാർഷൽ ഐലൻഡ്സിലെ ക്വാജലിൻ അറ്റോളിന് സമീപം പതിച്ചു. ഫെബ്രുവരിയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 30 മിനിറ്റുകൊണ്ട് റഷ്യൻ തലസ്ഥാനമായ മോസ്കോയെ ആക്രമിക്കാൻ ശേഷിയുള്ളതാണ് മിനിറ്റ്മാൻ. നിലവിൽ ഉത്തര കൊറിയ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് യു.എസിന്റെ ശ്രമം. എതിരാളിയായ റഷ്യ തങ്ങളുടെ ആണവായുധ ശേഖരം പരിഷ്കരിച്ചുകൊണ്ടിരിക്കുന്നതും യു.എസിന് വെല്ലുവിളിയാണ്.